പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎമ്മിനെ കുഴിച്ചു മൂടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പൂരം കലക്കി ബിജെപിയെ ജയിപ്പിച്ചതിന്റെ ജാള്യതയിലാണ് മുഖ്യമന്ത്രി യുഡിഎഫിനെ കുറ്റപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പാലക്കാട്ടെ പെട്ടി വലിച്ചെറിഞ്ഞ് സിപിഎം ഓടി. പാലക്കാട് 10,000 വോട്ടിന്റെ ഭൂരിപക്ഷം കിട്ടും. സിപിഎമ്മിന്റെ അവസാന മുഖ്യമന്ത്രിയാകും പിണറായി. ഉപതെരഞ്ഞെടുപ്പിൽ ചേലക്കര പിടിക്കും. സർക്കാരിനെതിരെയുള്ള അതിശക്തമായ വികാരം ചർച്ച ചെയ്യപ്പെടാതിരിക്കാനാണ് അപ്രധാനമായ കാര്യങ്ങൾ സിപിഎം കൊണ്ടുവരുന്നതെന്ന് വി ഡി സതീശൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സിപിഎം കൊണ്ടുവന്ന വിഷയങ്ങളൊക്കെ അവർക്കു തന്നെ തിരിച്ചടിയായി. മന്ത്രി എം ബി രാജേഷും അളിയനും ചേർന്ന് ഒരുക്കിയ തിരക്കഥയായിരുന്നു പാതിരാ നാടകമെന്ന് എല്ലാവർക്കും ബോധ്യമായെന്നും അദ്ദേഹം പരിഹസിച്ചു.
പെട്ടി ചർച്ച ചെയ്യാൻ വന്നവർക്ക് തന്നെ പെട്ടി ദൂരത്തേക്ക് വലിച്ചെറിയേണ്ടി വരുന്ന വിചിത്രമായ കാഴ്ചയാണ് കാണുന്നത്. സ്വയം പരിഹാസ്യരായി നിൽക്കുകയാണ് സിപിഎം നേതാക്കൾ. അതുകൊണ്ടു തന്നെ തെരഞ്ഞെടുപ്പിലെ യഥാർത്ഥ വിഷയങ്ങൾ മാറ്റാൻ യുഡിഎഫ് അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

