ജയിലിൽ കിടക്കുമ്പോൾ തനിക്കെതിരെ നടപടി വേണ്ടിയിരുന്നില്ല; അതൃപ്തി പ്രകടിപ്പിച്ച് പി പി ദിവ്യ

കണ്ണൂർ: സിപിഎം തനിക്കെതിരെയെടുത്ത നടപടിയിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് പി പി ദിവ്യ. ജയിലിൽ കിടക്കുമ്പോൾ തനിക്കെതിരെ നടപടി വേണ്ടിയിരുന്നില്ലെന്ന് ദിവ്യ വ്യക്തമാക്കി. ദിവ്യ നേതാക്കളെ ഫോണിൽ വിളിച്ച് അതൃപ്തി അറിയിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.

തന്റെ ഭാഗം കേൾക്കാൻ പാർട്ടി തയ്യാറായില്ലെന്ന പരാതിയാണ് ദിവ്യ മുന്നോട്ടുവെയ്ക്കുന്നത്. എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട് റിമാന്റിൽ കഴിയുന്ന സമയത്താണ് പിപി ദിവ്യയെ തരംതാഴ്ത്തിയത്. കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായിരുന്ന ദിവ്യയെ സിപിഎം പ്രാഥമിക അംഗത്വത്തിലേക്കാണ് തരംതാഴ്ത്തിയത്.

ബ്രാഞ്ച് അംഗത്വത്തിലേക്കുള്ള തരംതാഴ്ത്തൽ സിപിഎമ്മിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ അച്ചടക്ക നടപടിയാണ്. ദിവ്യയെ തരംതാഴ്ത്താൻ കണ്ണൂർ ജില്ലാ കമ്മിറ്റിയെടുത്ത തീരുമാനം സംസ്ഥാന നേതൃത്വത്തിന്റെ അനുമതിക്കായി വിട്ടിരുന്നു. ഇത് പ്രകാരം ഓൺലൈനായി ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗമാണ് നടപടിക്ക് അംഗീകാരം നൽകിയത്.