ഇന്നേവരെ ഉണ്ടാകാത്ത രാഷ്ട്രീയ ഗൂഢാലോചനയാണ് പാലക്കാട്ടെ പാതിരാ റെയ്ഡ് നാടകം; വി ഡി സതീശൻ

പാലക്കാട്: സിപിഎമ്മിനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇന്നേവരെ ഉണ്ടാകാത്ത രാഷ്ട്രീയ ഗൂഢാലോചനയാണ് പാലക്കാട്ടെ പാതിരാ റെയ്ഡ് നാടകമെന്ന് അദ്ദേഹം പറഞ്ഞു. കൊടകര കുഴൽപ്പണ കേസിൽ മുഖം നഷ്ടപ്പെട്ട സിപിഎം- ബിജെപി പാർട്ടികൾ നടത്തിയ നാടകമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോൺഗ്രസിലെ വനിതാ നേതാക്കളുടെ ആത്മാഭിമാനത്തെയാണ് ചോദ്യം ചെയ്തത്. കൈരളി ടിവിയെ അറിയിച്ചിട്ടാണോ പൊലിസ് റെയ്ഡിന് എത്തിയത്. അഴിമതിയുടെ പണപ്പെട്ടി ഇരിക്കുന്നത് ക്ലിഫ് ഹൗസിലാണ്. ഈ പൊലിസുകാർ മനസ്സിലാക്കേണ്ടത് ഭരണത്തിന്റെ അവസാന കാലമായി എന്നാണ്. ഷാനിമോൾ ഉസ്മാൻ തിരിച്ചറിയൽ കാർഡ് ചോദിച്ചപ്പോൾ പൊലീസ് നൽകിയില്ല. പാതിരാ നാടകം അരങ്ങിൽ എത്തുംമുമ്പ് പൊളിഞ്ഞു. എംബി രാജേഷും സിപിഎം നേതാവായ ഭാര്യാസഹോദരനും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തിന്റെ ഒത്താശയോടെ ചെയ്ത കാര്യമാണിത്. വാളയാർ കേസിൽ പ്രതികളെ രക്ഷിക്കാൻ സഹായിച്ചയാളും ഇന്നലെയുണ്ടായിരുന്നുവെന്ന് വി ഡി സതീശൻ കൂട്ടിച്ചേർത്തു.