നീലേശ്വരം അപകടം: 8 പേർക്കെതിരെ കേസ്, പരിക്കേറ്റവരിൽ 5 പേരുടെ നില അതീവ ഗുരുതരം

കാസർകോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങൾ സൂക്ഷിച്ച സ്ഥലത്തുണ്ടായ പൊട്ടിത്തെറിയിൽ 8 പേർക്കെതിരെ കേസെടുത്ത് പോലീസ്. ഏഴ് ക്ഷേത്ര കമ്മറ്റി ഭാരവാഹികൾക്കും വെടിക്കെട്ട് നടത്തിയ രാജേഷ് എന്നയാൾക്കുമെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. അലക്ഷ്യമായി സ്‌ഫോടക വസ്തുക്കൾ കൈകാര്യം ചെയ്തതിനാണ് കേസ്. കമ്മറ്റി പ്രസിഡന്റും സെക്രട്ടറിയും നിലവിൽ പോലീസ് കസ്റ്റഡിയിലാണ്.

കളിയാട്ടത്തിനിടെ പടക്കശാലക്ക് തീപിടിച്ചാണ് അപകടമുണ്ടായത്. പടക്കം സൂക്ഷിച്ച കലവറയിൽ പടക്കം പൊട്ടിച്ചതിന്റെ തീപ്പൊരി വീണാണ് സ്‌ഫോടനം ഉണ്ടായത്. 154 പേർക്ക് അപകടത്തിൽ പരിക്കേറ്റു. 15 പേരുടെ പരിക്ക് ഗുരുതരമാണ്. 5 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.

പൊട്ടിച്ച മലപ്പടക്കത്തിൽ നിന്നുള്ള തീപ്പൊരി അടുത്തുള്ള പടക്ക ശേഖരത്തിലേക്ക് വീണാണ് അപകടമുണ്ടായതെന്നാണ് പരിക്കേറ്റവർ പറയുന്നത്.