തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ദ ഹിന്ദു പത്രത്തിലെ അഭിമുഖത്തിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ടുള്ള പരാമർശത്തിൽ ഗവർണർ വിശദീകരണം തേടിയിരുന്നു. ഇതിന് മറുപടിയുമായാണ് മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
തനിക്കൊന്നും മറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വർണക്കടത്ത് രാജ്യവിരുദ്ധമാണ്. എന്നാൽ താൻ പറയാത്ത വ്യാഖ്യാനങ്ങൾ ഗവർണർ നൽകരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തനിക്ക് വിശ്വാസ്യതയില്ലെന്ന ഗവർണ്ണറുടെ പരാമർശത്തിൽ ശക്തമായ പ്രതിഷേധം മുഖ്യമന്ത്രി രാജ്ഭവനെ അറിയിച്ചിട്ടുണ്ട്.
സ്വർണം കടത്തുമായി ബന്ധപ്പെട്ട് രാജ്യവിരുദ്ധ ശക്തികൾ ഇത്തരം സാഹചര്യം മുതലാക്കുന്നതിനെക്കുറിച്ചാണ് താൻ പറഞ്ഞത്. രാജ്യ സുരക്ഷയെ ബാധിക്കുന്ന സ്വർണക്കടത്തലിനെതിരെ നടപടിയെടുക്കേണ്ടത് സംസ്ഥാനത്തിൻറെ ഉത്തരവാദിത്വമാണ്. വിവരങ്ങൾ ശേഖരിക്കാനുള്ളതിനാലാണ് മറുപടി നൽകാൻ കാലതാമസം ഉണ്ടായത്. ബില്ലുകളിൽ ഒപ്പിടാത്ത ഗവർണറുടെ രീതി പൊതുസമൂഹം അംഗീകരിക്കില്ല. കേരള പൊലീസിന്റെ ഔദ്യോഗിക വെബ് സൈറ്റിലുള്ളത് അന്വേഷണ വിവരങ്ങൾ. അത് പ്രകാരമാണ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട പ്രസ്താവന നടത്തിയത്. രാജ്യവിരുദ്ധ ശക്തികൾ സ്വർണ കടത്ത് പണം ഉപയോഗിക്കുന്നതായി പൊലിസിൻറെ ഔദ്യോഗിക സൈറ്റിലിലില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സാമ്പത്തിക സ്ഥിതിയെ തകിടം മറിക്കുന്നു. നികുതി വരുമാനം കുറയുന്നു എന്ന അർഥത്തിലാണ് ദേശവിരുദ്ധം എന്ന് പറഞ്ഞത്. ഇക്കാര്യം പൊലീസ് തന്നെ പ്രസ്താവനയിൽ സൂചിപ്പിച്ചിട്ടുണ്ട് ഇക്കാര്യത്തിൽ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ശരിയല്ല. സ്വർണക്കടത്ത് താൻ പറയാത്ത വ്യാഖ്യാനങ്ങൾ ഗവർണർ നൽകരുതെന്നും മുഖ്യമന്ത്രി മറുപടിയിൽ കൂട്ടിച്ചേർത്തു.

