രാജ്യത്തെ മദ്രസ ബോർഡുകൾ അടച്ചുപൂട്ടാനുള്ള ദേശീയ ബാലാവകാശ കമ്മീഷന്റെ നിർദേശം ഭരണഘടനാ വിരുദ്ധം; എംവി ഗോവിന്ദൻ

കണ്ണൂർ: രാജ്യത്തെ മദ്രസ ബോർഡുകൾ അടച്ചുപൂട്ടാനുള്ള ദേശീയ ബാലാവകാശ കമ്മീഷന്റെ നിർദേശം ഭരണഘടനാ വിരുദ്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാജ്യത്ത് മത ധ്രുവീകരണത്തിന് ഇടയാക്കുന്ന ഉത്തരവാണിതെന്ന് എം വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

ഇത്തരമൊരു നിർദേശത്തിനെതിരെ രാജ്യത്ത് ഇപ്പോൾ തന്നെ വിമർശനാത്മകമായ പ്രതികരണങ്ങളാണ് വന്നിട്ടുള്ളത്. കേരളത്തെ സംബന്ധിച്ച് ഇത്തരമൊരു നിർദേശം പ്രശ്‌നമാകില്ലെങ്കിലും ഇവിടെയുള്ള സംവിധാനമല്ല മറ്റു സംസ്ഥാനങ്ങളിലുള്ളത്. പലയിടത്തും പൊതുവിദ്യാലയത്തിൻറെ അഭാവത്താൽ മദ്രസകളോടൊപ്പമാണ് പൊതുവിദ്യാഭ്യാസം മുന്നോട്ട് പോകുന്നത്. അതിനാൽ തന്നെ മദ്രസകൾ നിർത്തലാക്കണമെന്ന നിർദേശം ഇത്തരം സംസ്ഥാനങ്ങളിലെ പൊതുവിദ്യാഭ്യാസത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വിദ്യാർത്ഥികളെ മതപഠനം കൊണ്ട് പീഡിപ്പിക്കുന്നുവെന്ന് വെറുതെ പറയുന്നതാണ്. പൊതു വിദ്യാഭ്യാസവുമായി ചേർന്നാണ മദ്രസകൾ മറ്റു സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നതെന്നും ഇതിനാൽ ഇത്തരമൊരു തീരുമാനം പിൻവലിക്കേണ്ടതാണെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.