തിരുവനന്തപുരം: മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനിൽ നിന്നാണ് ശ്രീലേഖ ബിജെപി അംഗത്വം സ്വീകരിച്ചത്. തിരുവനന്തപുരത്തെ ഈശ്വരവിലാസത്തുള്ള ശ്രീലേഖയുടെ വീട്ടിലെത്തി ബിജെപി നേതാക്കൾ അംഗത്വം നൽകുകയായിരുന്നു.
3 ആഴ്ചത്തെ ആലോചനക്ക് ശേഷമാണ് ബിജെപിയിൽ ചേർന്നതെന്ന് ശ്രീലേഖ വ്യക്തമാക്കി. തുടർന്നും സേവനം ചെയ്യാൻ പറ്റുന്ന അവസരമായി കാണുന്നു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങുന്നതിനെ കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും ശ്രീലേഖ പറഞ്ഞു. കേരള കേഡറിലെ ആദ്യ വനിത ഐപിഎസ് ഉദ്യോഗസ്ഥയാണ് ആർ ശ്രീലേഖ. രണ്ടു വർഷം മുമ്പാണ് സർവ്വീസിൽ ഇവർ സർവ്വീസിൽ നിന്നും വിരമിച്ചത്.
നരേന്ദ്രമോദിയുടെ പ്രഭാവമാണ് ബിജെപിയിലെത്തിച്ചത്. താൻ മുപ്പത്തി മൂന്നര വർഷം നിഷ്പക്ഷയായ പൊലീസ് ഉദ്യോഗസ്ഥയായിരുന്നു. ഒരു പാർട്ടിയിലും ചേരാതെ പ്രവർത്തിച്ചു. വിരമിച്ചതിന് ശേഷം പലതും മാറി നിന്ന് കാണുന്നു. അതിനു ശേഷം അനുഭവത്തിന്റേയും അറിവിന്റേയും അടിസ്ഥാനത്തിൽ ജനങ്ങളെ സേവിക്കാൻ ഇതാണ് നല്ലതെന്ന് തോന്നി. ആദർശങ്ങളോട് വിശ്വാസമുള്ളത് കൊണ്ട് കൂടെ നിൽക്കുന്നുവെന്ന് ശ്രീലേഖ കൂട്ടിച്ചേർത്തു.

