തിരുവനന്തപുരം: കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള മോട്ടോർ വാഹന വകുപ്പിന്റെ പുതിയ നിർദേശങ്ങളെ കുറിച്ചാണ് ഇപ്പോൾ എല്ലാവരും ചർച്ച ചെയ്യുന്നത്. നാല് വയസു വരെയുള്ള കുട്ടികൾക്കായി പിൻ സീറ്റിൽ പ്രത്യേക സീറ്റ് ഒരുക്കണമെന്നതിനൊപ്പം നാലു മുതൽ 14 വയസുവരെയുള്ള കുട്ടികൾക്ക് ഇരുചക്ര വാഹനയാത്രയ്ക്ക് ഹെൽമറ്റും നിർബന്ധമാക്കിയിട്ടുണ്ട്.
കാറുകളിലും ഇരുചക്രവാഹനങ്ങളിലും യാത്ര ചെയ്യുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് നാലു വയസിൽ താഴെയുള്ള കുട്ടികൾ കാറുകളുടെ പിൻസീറ്റിൽ പ്രായത്തിന് അനുസരിച്ച് ബെൽറ്റ് ഉൾപ്പെടെയുള്ള പ്രത്യേക ഇരിപ്പിടം ഉറപ്പാക്കാൻ നിർദേശിച്ചിരിക്കുന്നത്. നാല് മുതൽ 14 വയസ് വരെയുള്ള 135 സെന്റി മീറ്ററിൽ താഴെ ഉയരവുമുള്ള കുട്ടികൾ കാറിന്റെ പിൻസീറ്റിൽ ചൈൽഡ് ബൂസ്റ്റർ കുഷ്യനിൽ സുരക്ഷാ ബെൽറ്റ് ധരിച്ചു വേണം ഇരിക്കേണ്ടത്. സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് ഡ്രൈവർ ഉറപ്പാക്കുകയും വേണമെന്നും നിർദ്ദേശമുണ്ട്.

