കേരളത്തിലെ പ്രതിപക്ഷ നേതാക്കളിൽ ഏറ്റവും ഭീരുവാണ് സതീശൻ; രൂക്ഷ വിമർശനവുമായി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സി സതീശനെതിരെ രൂക്ഷ വിമർശനവുമായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളത്തിലെ ഏറ്റവും ഭീരുവായ പ്രതിപക്ഷ നേതാവിനുള്ള അവാർഡ് നൽകാൻ തീരുമാനിച്ചാൽ അതിന് ഏറ്റവും അർഹൻ വി ഡി സതീശനാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ പ്രതിപക്ഷ നേതാക്കളിൽ ഏറ്റവും ഭീരുവാണ് സതീശനെന്നും അദ്ദേഹം വ്യക്തമാക്കി.

മലപ്പുറം ജില്ലയെക്കുറിച്ച് നിയമസഭയിൽ അടിയന്തര പ്രമേയത്തിൽ ചർച്ച നടത്താൻ തീരുമാനിച്ചപ്പോൾ പ്രതിപക്ഷ നേതാവ് ഓടി ഒളിച്ചു. ചർച്ച നടന്നാൽ പ്രതിപക്ഷ നേതാവിനെ സ്ട്രെചറിൽ കൊണ്ട് പോകേണ്ടി വരുമായിരുന്നു. ഡയലോഗ് അടിക്കൻ മാത്രമേ വി ഡീ സതീശനെ കൊണ്ട് കഴിയുകയുള്ളൂ. സെമിനാറിൽ പങ്കെടുക്കാൻ വിടാം. എന്നാൽ, അടിയന്തര പ്രമേയത്തിന്റെ ചർച്ചയ്ക്ക് പറ്റില്ല. പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി അറിയിച്ചശേഷം പിന്നെ പ്രതിപക്ഷ നേതാവ് ഓടിയ വഴിക്ക് പുല്ല് മുളച്ചിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു.

സ്വാതന്ത്ര്യ സമര പോരാട്ടത്തിന് വലിയ പങ്കുവഹിച്ച ജില്ലയാണ് മലപ്പുറം. എന്നാൽ, അതിനെ മാപ്പിള ലഹളയാക്കി ചിത്രീകരിക്കാനായിരുന്നു ശ്രമം. അവിടത്തെ സ്വാതന്ത്ര്യ സമര സേനാനികൾക്ക് പെൻഷൻ പ്രഖ്യാപിച്ച സർക്കാരാണ് ഇടതുപക്ഷ സർക്കാർ. മലപ്പുറത്തെ സർക്കാർ കരിവാരി തേയ്ക്കുന്നുവെന്ന ആരോപണമാണ് ഇവർ നിരന്തരം ഉന്നയിക്കുന്നതെന്നും റിയാസ് കൂട്ടിച്ചേർത്തു.