കുടുംബത്തിന്റെ വൈകാരികത മാർക്കറ്റ് ചെയ്യുകയാണ്; മനാഫിനെതിരെ വിമർശനവുമായി അർജുന്റെ കുടുംബം

കോഴിക്കോട്: ലോറിയുടമ മനാഫിനെതിരെ വിമർശനവുമായി ഷിരൂർ മണ്ണിടിച്ചിലിൽ മരണപ്പെട്ട അർജുന്റെ കുടുംബം. മനാഫ് കുടുംബത്തിന്റെ വൈകാരികത മാർക്കറ്റ് ചെയ്യുകയാണെന്നും അർജുനോട് ഒരു തുള്ളി സ്നേഹമുണ്ടെങ്കിൽ മനാഫ് ഇങ്ങനെ ചെയ്യില്ലായിരുന്നുവെന്നും കുടുംബം വ്യക്തമാക്കി. വാർത്താസമ്മേളനത്തിലാണ് അർജന്റെ കുടുംബം മനാഫിനെതിരെ ആരോപണം ഉന്നയിച്ചത്.

മനാഫിന്റെ സഹോദരനും ലോറി ഉടമയുമായ മുബീൻ ആത്മാർത്ഥതയോടെ കൂടെ നിന്നു. മുബീനോട് മാനസികമായി അടുപ്പം ഉള്ളത് കൊണ്ടാണ് ഇതു വരെ മനാഫിനെ തള്ളിപറയാതിരുന്നത്. എന്നാൽ മനാഫിന്റെ പ്രവൃത്തികൾ തങ്ങളെ മാനസികമായി തളർത്തുന്നതാണ്. തങ്ങൾക്കെതിരെ വരുന്നത് നെഗറ്റീവ് കമന്റ് മാത്രമാണ്. എല്ലാവരുടെയും സഹായത്തോടെ ആണ് അർജുനെ കേരളത്തിലേക്ക് കൊണ്ടു വന്നത്. ഇപ്പോൾ യൂട്യൂബ് ചാനലിൽ വന്നു പറയുന്നതിൽ 75 ശതമാനവും കള്ളത്തരമാണ്. ദാരിദ്രം പറഞ്ഞ് പലരും വരുന്നുണ്ട്. 2000 രൂപ തന്ന് സഹായിക്കുന്നുവെന്ന് പറഞ്ഞ് യൂട്യൂബിലും മറ്റും അപ്ലോഡ് ചെയ്യുന്നവരുണ്ട്. ഇതൊക്കെ വളരെ മോശമായാണ് ചിത്രീകരിക്കപ്പെടുന്നതെന്നും കുടുംബം അറിയിച്ചു.

അർജുൻ നഷ്ടപ്പെട്ടുവെന്നത് യഥാർഥ്യമാണ്. അതിന്റെ പേരിൽ പിച്ച തെണ്ടേണ്ട അവസ്ഥ ഇല്ല. അത് ആ വ്യക്തി മനസിലാക്കണം. സഹായിച്ചില്ലെങ്കിലും കുത്തി നോവിക്കരുത്. തങ്ങളുടെ ദാരിദ്യം ചൂണ്ടിക്കാട്ടി ചൂഷണം ചെയ്യുന്നു. അർഹതപ്പെട്ട ആളുകൾക്ക് പണം കിട്ടട്ടെ ചില ആളുകൾ മീഡിയ പബ്ലിസിറ്റിക്കായി പണം കൊണ്ട് വരുന്നുകയാണെന്ന് അർജുന്റെ ഭാര്യ കൃഷ്ണപ്രിയ പറഞ്ഞു. മനാഫിന്റെ കൂടെ വന്ന സംഘം ആയി 2000 രൂപ തന്നു. അതും വീഡിയോ ആയി പ്രചരിപ്പിക്കുകയാണെന്നും കുടുംബം വ്യക്തമാക്കി.

അതേസമയം, അർജുന്റെ കുടുംബം നടത്തിയ ആരോപണങ്ങളിൽ പ്രതികരണവുമായി മനാഫ് രംഗത്തെത്തി. എത്ര ക്രൂശിച്ചാലും താൻ ചെയ്തതെല്ലാം നിലനിൽക്കുമെന്ന് മനാഫ് പറഞ്ഞു. യൂട്യൂബ് ചാനൽ തുടങ്ങുന്നതിൽ എന്താണ് തെറ്റ്. ഷിരൂരിൽ എത്തിയ ശേഷമാണ് യൂട്യൂബ് ചാനൽ തുടങ്ങിയത്. അത് ചോദ്യം ചെയ്യാൻ ആർക്കാണ് അവകാശം. തന്റെ യൂട്യൂബ് ചാനലിൽ ഇഷ്ടമുള്ളത് ഇടുമെന്നും അർജുന്റെ ചിത അണയും മുമ്പ് ക്രൂശിക്കുന്നത് എന്തിനാണെന്നും മനാഫ് ചോദിക്കുന്നു.

അർജുന്റെ അമ്മ തന്റെയും അമ്മയാണ്. അമ്മയെ അഭിമുഖം ചെയ്തിട്ടില്ല. യൂട്യൂബ് ചാനൽ നോക്കിയാൽ അത് മനസ്സിലാകുമെന്നും മനാഫ് കൂട്ടിച്ചേർത്തു.