ആലപ്പുഴ: എഴുപതാമത് നെഹ്‌റു ട്രോഫി വള്ളംകളിയിൽ ജലരാജാക്കൻമാരായി കാരിച്ചാൽ ചുണ്ടൻ. തുടർച്ചയായി അഞ്ചാം തവണയാണ് ക്ലബ് കിരീടം നേടുന്നത്. വാശിയേറിയ മത്സരത്തിനൊടുവിൽ മൈക്രോ സെക്കന്റുകളുടെ വ്യത്യാസത്തിൽ ആയിരുന്നു കാരിച്ചാൽ ഫിനിഷ് ചെയ്തത്. വിയപുരം ചുണ്ടൻ രണ്ടാം സ്ഥാനം നേടി.
കാരിച്ചാൽ (പിബിസി പള്ളാത്തുരുത്തി-4.14.35), വീയപുരം (വിബിസി കൈനകരി-4.22.58), നിരണം (നിരണം ബോട്ട് ക്ലബ് -4.23.00), നടുഭാഗം (കുമരകം ടൗൺ ബോട്ട് ക്ലബ്-4.23.31) എന്നീ ചുണ്ടൻ വള്ളങ്ങളാണ് ഫൈനലിൽ പ്രവേശിച്ചത്. അഞ്ചു ഹീറ്റ്സ് മത്സരങ്ങളിലായി 19 ചുണ്ടൻ വള്ളങ്ങളാണ് പങ്കെടുത്തത്. ഒന്നാം ഹീറ്റ്സ് മത്സരത്തിൽ കൊല്ലം ജീസസ് ക്ലബ് തുഴഞ്ഞ ആനാരി ചുണ്ടൻ ജേതാക്കളായി. രണ്ടാം സ്ഥാനത്ത് ആയാപറമ്പ് പാണ്ടി എത്തി. രണ്ടാം ഹീറ്റ്സിൽ പുന്നമട ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളം ചുണ്ടൻ ജേതാക്കളായി. മൂന്നാം ഹീറ്റ്സിൽ യുബിസി കൈനകരിയുടെ തലവടി ചുണ്ടനാണ് വിജയിച്ചത്.
നാലാം ഹീറ്റ്സിൽ കൈനകരി വില്ലേജ് ബോട്ട്ക്ലബ് തുഴഞ്ഞ വീയപുരം വാശിയേറിയ മത്സരത്തിൽ ഒന്നാമതായി ഫിനിഷ് ചെയ്തു. അഞ്ചാം ഹീറ്റ്സിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ കാരിച്ചാൽ ചുണ്ടൻ ഒന്നാമതെത്തി. 4 മിനിറ്റ് 14.45 സെക്കൻഡ് എന്ന ഹീറ്റ്സിലെ റെക്കോഡ് സമയത്തിലാണ് കാരിച്ചാൽ ഫിനിഷ് ചെയ്തത്. എന്നാൽ മികച്ച സമയത്തിന്റെ അടിസ്ഥാനത്തിൽ ആദ്യ മൂന്നു ഹീറ്റ്സിലെ ഒരു ചുണ്ടനു പോലും ഫൈനലിൽ പ്രവേശിക്കാനായില്ല. അതേസമയം, ഹീറ്റ്സ് നാലിൽ തുഴഞ്ഞ് മൂന്നൂ വള്ളങ്ങളും ഫൈനലിലെത്തി. ഹീറ്റ്സ് അഞ്ചിലായിരുന്നു കാരിച്ചാലിന്റെ ഫൈനൽ പ്രവേശനം.

