കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഭരണകക്ഷി എംഎൽഎ സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുവെന്നും മുഖ്യമന്ത്രി ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറുകയാണെന്നും വി ഡി സതീശൻ പറഞ്ഞു. സർക്കാർ പ്രതിക്കൂട്ടിലാണ്. മുഖ്യന്റെ ഓഫീസിൽ ഉപജാപക സംഘം ഉണ്ടെന്നു തങ്ങൾ പറഞ്ഞതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എഡിജിപി-ആർഎസ്എസ് നേതാക്കളെ കണ്ടത് യുഡിഎഫ് ആണ് പുറത്ത് കൊണ്ടു വന്നത്. യുഡിഎഫ് പറഞ്ഞത് ഭരണ കക്ഷി എംഎൽഎ ആവർത്തിച്ചു. അൻവർ ഉയർത്തുന്ന വിഷയങ്ങൾക്ക് പിന്തുണ ഉണ്ട്. തങ്ങൾ പറയാത്ത ഏതെങ്കിലും കാര്യങ്ങൾ അൻവർ പറഞ്ഞിട്ടുണ്ടോ. അദ്ദേഹം എൽഡിഎഫിലാണ്. അതുകൊണ്ട് അദ്ദേഹത്തെ കൊണ്ടു വരുന്ന കാര്യം ചർച്ച ചെയ്തിട്ടില്ലെന്നും സതീശൻ വ്യക്തമാക്കി.
പൂരം കലക്കൻ ഉദ്യോഗസ്ഥരെ അങ്ങോട്ട് വിടുകയായിരുന്നു എന്നു തങ്ങൾ പറഞ്ഞതാണ്. ഭരണ പരാജയമാണ്. അത് മറച്ചു വെക്കാൻ സർക്കാർ ശ്രമിക്കുന്നു. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിരൂക്ഷമാണ്. ചെക്ക് മാറുന്നില്ല. എല്ലാ മേഖലയും തകർന്നു. ആരോഗ്യ, കെഎസ്ഇബി മേഖലകളെല്ലാം തകർന്നു. ഭരണ പരാജയത്തിന്റെ പേരിലും ഗുരുതര ആരോപണങ്ങൾ ഉയർന്നതിന്റെ പേരിലും മുഖ്യമന്ത്രി രാജി വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

