ഒടുവിൽ അർജുന്റെ ലോറി കണ്ടെത്തി; മൃതദേഹം പുറത്തെടുത്തു, വിദഗ്ധ പരിശോധനയ്ക്ക് അയക്കും

ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ ലോറി കണ്ടെത്തി. കാണാതായി 71-ാം ദിനമാണ് അർജുന്റെ ലോറി കണ്ടെത്തിയത്. ലോറിയുടെ ക്യാബിൻ ഗംഗാവലിപ്പുഴയിൽ നിന്ന് പുറത്തെടുത്തു. ക്യാബിനുള്ളിൽ കണ്ടെത്തിയ മൃതദേഹം പുറത്തെടുത്തു. ക്യാബിനിൽ എസ്ഡിആർഎഫ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയ ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം വിദഗ്ധ പരിശോധനയ്ക്ക് അയക്കുമെന്ന് അധികൃതർ അറിയിച്ചു. രണ്ട് മാസത്തിലേറെ വെള്ളത്തിനടിയിൽ കിടന്നതിനാൽ മൃതദേഹാവശിഷ്ടം അഴുകിയ നിലയിലാണ്. 

പുറത്തെടുത്തത് അർജുന്റെ ലോറി തന്നെയാണെന്ന് സഹോദരി ഭർത്താവ് ജിതിനും വാഹനത്തിന്റെ ഉടമ മനാഫും സ്ഥിരീകരിച്ചു. ജൂലൈ 16 നാണ് അർജുനെ കാണാതായത്. ജൂലൈ 16 ന് രാവിലെ 8.45 നാണ് ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത്. ഗംഗാവലി പുഴയുടെ അടിത്തട്ടിലാണ് ലോറി ഉണ്ടായിരുന്നത്. ഗംഗാവലി പുഴയുടെ ഒഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് ലോറി പുറത്തെടുക്കാനായത്.

ശക്തമായ മഴയും അടിയൊഴുക്കും മൂലം തെരച്ചിൽ പലപ്പോഴും നിർത്തിവെക്കേണ്ടി വന്നിരുന്നു. നിരവധി പേരുടെ വലിയ പ്രയത്‌നത്തിനൊടുവിലാണ് അർജുന് വേണ്ടിയുള്ള തെരച്ചിൽ പരിസമാപ്തിയിലെത്തിയത്.