കോർപ്പറേറ്റ് കമ്പനിയിലെ ജോലിയിൽ നിന്ന് ധനമന്ത്രി പദത്തിലേറിയ നിർമലാ സീതാരാമൻ കോർപ്പറേറ്റ് ചൂഷണത്തെ ന്യായീകരിക്കുന്നതിൽ ഒട്ടും അത്ഭുതമില്ല. കേന്ദ്ര സർക്കാരും അതിലെ ധനമന്ത്രിയും പ്രതിനിധീകരിക്കുന്നത് മനുഷ്യത്വരഹിതമായ കോർപ്പറേറ്റ് മുതലാളിത്തത്തിന്റെ വർഗ്ഗ താൽപര്യങ്ങളെയാണ്. അന്നയുടെ അച്ഛൻ പറഞ്ഞതുപോലെ, ഇനിയൊരു കുട്ടിക്കും ഈ സ്ഥിതി ഉണ്ടാവരുത്. അതിനായി തൊഴിൽ ചൂഷണത്തിനും അതിനെ സാധൂകരിക്കുന്ന നയങ്ങൾക്കുമെതിരായ പോരാട്ടം ശക്തിപ്പെടുത്തുക മാത്രമേ പോംവഴിയുള്ളൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏണസ്റ്റ് ആൻഡ് യംഗ്(EY) എന്ന ബഹുരാഷ്ട്ര കമ്പനിയിൽ ചാർട്ടേഡ് അക്കൗണ്ടന്റ് ആയിരുന്ന അന്നയുടെ മരണം ഇതിനകം രാജ്യമാകെ ചർച്ചയായി കഴിഞ്ഞു. 15- 16 മണിക്കൂർ വരെ പ്രതിദിനം അന്നയ്ക്ക് ജോലി ചെയ്യേണ്ടി വന്നിരുന്നുവെന്നും അമിത ജോലിഭാരം മൂലമുള്ള ഹൃദയസ്തംഭനമാണ് മരണത്തിന് കാരണമായതെന്നും ചൂണ്ടിക്കാണിച്ച് അന്നയുടെ അമ്മ EY ചെയർമാന് അയച്ച കത്ത് കോർപ്പറേറ്റ് മേഖലയിലെ മനുഷ്യത്വരഹിതമായ ചൂഷണത്തിന്റെ വെളിപ്പെടുത്തലാണ്. അന്നയുടെ മരണം ഒട്ടേറെ വസ്തുതകൾ വ്യക്തമാക്കുന്നുണ്ട്. കായികാധ്വാനം നടത്തുന്നവർ മാത്രമാണ് തൊഴിലാളി വർഗ്ഗത്തിൽ ഉൾപ്പെടുന്നവരെന്നും ബൗദ്ധികമായി അധ്വാനിക്കുന്നവർ അതിന്റെ ഭാഗമല്ലെന്നുമുള്ള ചിലരുടെ ചിന്തയെ തുറന്നു കാണിക്കുന്നതാണ് അന്ന ഉൾപ്പെടെ വൈജ്ഞാനിക – വിവര വിനിമയ തൊഴിൽ മേഖലകളിൽ പണിയെടുക്കുന്നവർ നേരിടുന്ന വിവരണാതീതമായ ചൂഷണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
അക്ഷരാർത്ഥത്തിൽ അവരുടെ അധ്വാനത്തെ ഊറ്റുകയാണ് കോർപ്പറേറ്റ് മുതലാളിത്തം. അങ്ങനെ പിഴിഞ്ഞൂറ്റിയാണ് അവർ കൊള്ളലാഭം ഉണ്ടാക്കുന്നത്. എട്ടു മണിക്കൂർ ജോലി, എട്ടു മണിക്കൂർ വിശ്രമം, എട്ടു മണിക്കൂർ വിനോദം എന്ന ലോകമാകെയുള്ള തൊഴിലാളി വർഗ്ഗത്തിന്റെ മുദ്രാവാക്യവും അതിനായി നടന്ന സമരങ്ങളും അതിന്റെ ഫലമായി ഉണ്ടായ നിയമങ്ങൾ നൽകുന്ന പരിരക്ഷയുമെല്ലാം തൊഴിലാളികൾ കൈവരിച്ചതിനെ നിഷ്ഫലമാക്കുകയാണിപ്പോൾ. തൊഴിൽ നിയമങ്ങൾ നൽകുന്ന പരിരക്ഷയിൽ മോദി ഗവൺമെന്റ് വെള്ളം ചേർക്കുകയും കോർപ്പറേറ്റ് ചൂഷണത്തിന് തൊഴിലാളികളെ എറിഞ്ഞു കൊടുക്കുകയും ചെയ്യുന്ന ഇന്നത്തെ പരിതസ്ഥിതിയിൽ ഈ മരണം ഉയർത്തുന്ന പ്രശ്‌നങ്ങൾ വളരെ ഗൗരവമുള്ളതാണെന്നും എം ബി രാജേഷ് കൂട്ടിച്ചേർത്തു.

