സ്വകാര്യ ആശുപത്രിയിലെ ചികിത്സാ നിരക്കുകൾ അറിയുന്നതിനുള്ള കിയോസ്‌കുകൾ എല്ലാ ആശുപത്രികളിലും സ്ഥാപിക്കും; ആരോഗ്യമന്ത്രി

തിരുവനന്തപുരം: ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം സ്വകാര്യ ആശുപത്രിയിലെ ചികിത്സാ നിരക്കുകൾ അറിയുന്നതിനുള്ള കിയോസ്‌കുകൾ എല്ലാ ആശുപത്രികളിലും സ്ഥാപിക്കുന്നതിന് ധാരണയായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ചികിത്സാ നിരക്കുകൾ അറിയുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്ന് മന്ത്രി പറഞ്ഞു.

ചികിത്സാ നിരക്കുകൾ അറിയുന്നതിനുള്ള സംവിധാനം വർഷങ്ങളായി നടപ്പിലായിരുന്നില്ല. ആൻജിയോ പ്ലാസ്റ്റി ചെയ്യാൻ ആശുപത്രിയിലെത്തിയാൽ ഇതിനു ശേഷമാകും ബിൽ ലഭിക്കുക. രോഗികൾക്ക് ചികിത്സാ നിരക്കുകൾ അറിയാനുള്ള അവകാശമുണ്ട്. ഇതിന് ഹൈക്കോടതിയിൽ സ്റ്റേ അടക്കം വലിയ തടസങ്ങളുണ്ടായിരുന്നു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷനും സ്വീകരിച്ചതിന്റെ ഫലമാമായാണ് അനുകൂല തീരുമാനം ഉണ്ടായതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ചികിത്സയ്ക്കായി ചെലവിടുന്ന പണത്തിന്റെ തോത് കുറയ്ക്കുകയാണ് ലക്ഷ്യം. സ്വകാര്യ ആശുപത്രികളിലും മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലും ലഭ്യമാകുന്ന ചികിത്സ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാക്കാനാണ് ശ്രമം. സ്വകാര്യ ആശുപത്രിയിൽ 40 ലക്ഷത്തിലധികം ചെലവ് വരുന്ന കരൾ മാറ്റ ശസ്ത്രക്രിയ 2022 മുതൽ കോട്ടയം മെഡിക്കൽ കോളേജിൽ സൗജന്യമായി കരൾ മാറ്റ ശസ്ത്രക്രിയ നടത്തി വരുന്നു. കാൻസർ മരുന്നുകൾ ലാഭരഹിതമായി വിലക്കുറവിൽ കാരുണ്യ ഫാർമസി വഴി ലഭ്യമാക്കുന്നതിനുള്ള പദ്ധതി സർക്കാർ ആരംഭിച്ചു. കാൻസർ മരുന്നുകളുടെ പേറ്റന്റ് നിയമത്തിൽ മാറ്റമുണ്ടാകണമെന്ന് കേന്ദ്ര സർക്കാരിനോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.