ഓർമ്മകളിൽ എന്നും ആ മാതൃസ്‌നേഹം നിറഞ്ഞുതുളുമ്പും; കവിയൂർ പൊന്നമ്മയുടെ ഓർമ്മകളിൽ മോഹൻലാൽ

തിരുവനന്തപുരം: കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ മോഹൻലാൽ. പെറ്റമ്മയോളം സ്‌നേഹം കഥാപാത്രത്തിനും താനെന്ന വ്യക്തിക്കും എക്കാലത്തും പകർന്നു തന്നിരുന്നു തന്റെ പ്രിയപ്പെട്ട പൊന്നമ്മച്ചേച്ചിയെന്ന് മോഹൻലാൽ പറഞ്ഞു. മലയാളത്തിലെ തങ്ങളുടെ പ്രിയപ്പെട്ട പ്രേക്ഷകർക്കും തങ്ങൾ അമ്മയും മകനും ആയിരുന്നു. എത്ര കാലം കഴിഞ്ഞാലും അമ്മയ്ക്ക് മകൻ മകൻ തന്നെയാണ് എന്ന സത്യം വിളിച്ചോതുന്നതായിരുന്നു, പല കാലഘട്ടങ്ങളിൽ തങ്ങൾ ഒരുമിച്ച ചിത്രങ്ങളെന്ന് മോഹൻലാൽ ചൂണ്ടിക്കാട്ടി..

പൊന്നമ്മച്ചേച്ചിയോടൊപ്പം മകനായി അഭിനയിക്കേണ്ടി വന്നിട്ടില്ല തനിക്ക് ഒരിക്കലും, ജീവിക്കുക തന്നെയായിരുന്നു. കിരീടം, ഭരതം, വിയറ്റ്‌നാം കോളനി, ദശരഥം, നാട്ടുരാജാവ്, വടക്കും നാഥൻ, കിഴക്കുണരും പക്ഷി, ഒപ്പം.. പൊന്നമ്മച്ചേച്ചി മാതൃത്വം പകർന്നുതന്ന എത്രയെത്ര സിനിമകൾ. മകൻ അല്ലായിരുന്നിട്ടും മകനേ എന്ന് വിളിച്ച് ഓടിവരുന്ന ‘ഹിസ് ഹൈനസ് അബ്ദുള്ള’ യിലെ കഥാപാത്രം പോലെയായിരുന്നു ജീവിതത്തിൽ പൊന്നമ്മച്ചേച്ചി തനിക്കും. വിതുമ്പുന്ന വാക്കുകൾക്കൊണ്ട്, ചേച്ചിക്ക് ആദരാഞ്ജലികൾ അർപ്പിക്കാനാവുന്നില്ല. ഓർമ്മകളിൽ എന്നും ആ മാതൃസ്‌നേഹം നിറഞ്ഞുതുളുമ്പുമെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.