ശക്തമായ മഴയിൽ താജ്മഹലിന് കേടുപാടുകൾ; പ്രധാന താഴികക്കുടത്തിന് ചോർച്ച സംഭവിച്ചു

ആഗ്ര: ശക്തമായ മഴയിൽ ചരിത്ര സ്മാരകമായ താജ്മഹലിന് കേടുപാടുകൾ. കഴിഞ്ഞ എട്ട് പതിറ്റാണ്ടിനിടെ നഗരത്തിൽ അനുഭവപ്പെട്ട ശക്തമായ മഴയിലാണ് താജ്മഹലിന് കേടുപാടുകൾ സംഭവിച്ചത്. 48 മണിക്കൂർ നിർത്താതെ മഴ പെയ്യുകയായിരുന്നു. താജ്മഹലിന്റെ പ്രധാന താഴികക്കുടത്തിന് ചോർച്ച സംഭവിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

കൂടുതൽ നിരീക്ഷണത്തിനായി ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ജീവനക്കാരെ നിയോഗിച്ചു. സ്മാരകത്തിന് ചുറ്റുമുള്ള പൂന്തോട്ടം വെള്ളം കയറി മുങ്ങിയ നിലയിലാണ്. ഇവിടെ നിന്നും മുഗൾ ഭരണാധികാരി ഷാജഹാന്റെ ശവകുടീരത്തിലേക്കും വെള്ളം കയറിയിട്ടുണ്ട്. വെള്ളത്തിനടിയിലായ പൂന്തോട്ടത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

എവിടെ നിന്നാണ് ചോർച്ച സംഭവിച്ചതെന്ന് കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്ന് സൂപ്രണ്ടിങ് ആര്ക്കിയോളജിസ്റ്റ് രാജ്കുമാർപട്ടേൽ വ്യക്തമാക്കി. മഴ മാറിക്കഴിഞ്ഞാൽ ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്താനാണ് തീരുമാനം.