കേന്ദ്ര ഏജൻസികളിൽ നിന്നും രക്ഷപ്പെടാൻ മുഖ്യമന്ത്രി ദൂതന്മാരെ അയക്കുകയാണ്; പ്രതിപക്ഷ നേതാവ്

പത്തനംതിട്ട: സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആർഎസ്എസ്-സിപിഎം ഡീലുണ്ടെന്നും കേന്ദ്ര ഏജൻസികളിൽ നിന്നും രക്ഷപ്പെടാൻ മുഖ്യമന്ത്രി ദൂതന്മാരെ അയക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. എഡിജിപി അജിത് കുമാറിന്റെ ആർഎസ്എസ് മേധാവിയുമായുളള കൂടിക്കാഴ്ചയെ കുറിച്ചായിരുന്നു സതീശന്റെ പരാമർശം.

ആർഎസ്എസ് – സിപിഎം ഡീൽ എന്ന് കേട്ടാൽ ഉടനെ പറയാൻ പാടില്ല. തെളിവുകൾ ശേഖരിച്ച ശേഷമാണ് താൻ അതിനെ കുറിച്ച് പറയുന്നത്. ഇടനിലക്കാർ, പോയ വാഹനം എന്നിവ ഉറപ്പിച്ചു. ഇതെല്ലാം 100% ഉറപ്പാക്കിയ ശേഷമാണ് എഡിജിപി-ആർഎസ്എസ് കൂടികാഴ്ചയെ കുറിച്ചും പറഞ്ഞത്. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ നിന്നും രക്ഷപെടാൻ വേണ്ടി മുഖ്യമന്ത്രി ദൂതന്മാരെ അയക്കുകയാണ്. എഡിജിപി എംആർ അജിത് കുമാർ മുഖ്യമന്ത്രിക്ക് വേണ്ടി ദൂതുമായി പോയി ഇതുതന്നെയാണ് കൊടകര കുഴൽപണ കേസിലും നടന്നതെന്നും സതീശൻ ആരോപിച്ചു.

പൂരം കലക്കി പിണറായി വിജയനെന്ന് ആവർത്തിച്ചു വിളിക്കുകയാണ്. അന്ന് പൂര സ്ഥലത്ത് തൃശൂർ കമ്മീഷണർ അഴിഞ്ഞാടുമ്പോൾ എഡിജിപി തൃശൂരിൽ ഉണ്ട്. ഒരു ഫോൺ കോൾ ചെയ്തു എന്താ പ്രശ്‌നം എന്ന് പോലും ചോദിച്ചില്ല. വിശ്വാസം , ആചരം എന്നിവ പഠിപ്പിക്കുന്ന ബിജെപി ഹിന്ദുക്കളെ കബളിപ്പിച്ചുവെന്നും സതീശൻ കൂട്ടിച്ചേർത്തു.