തിരുവനന്തപുരം: ഓണാഘോഷം ഒഴിവാക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വലിയ ആഘോഷങ്ങൾ വേണ്ടെന്ന് വച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. സപ്ലൈക്കോ ഓണം ഫെയർ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
തിരുവനന്തപുരത്ത് സർക്കാർ സംഘടിപ്പിക്കുന്ന ഓണാഘോഷം മാത്രമാണ് ഒഴിവാക്കിയത്. എല്ലാ വർഷവും ഓണക്കാലത്ത് സർക്കാർ വിപണി ഇടപെടൽ നടത്താറുണ്ട്. സർക്കാർ ഇടപെടൽ കാരണം ഇന്ത്യയിൽ തന്നെ ഏറ്റവും വിലക്കയറ്റം കുറവുള്ള സംസ്ഥാനം കേരളമാണ്. കേരളത്തിൽ എല്ലാത്തിനും വലിയ വിലക്കുറവാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
വയനാട്ടിൽ ഇനി പുനർനിർമ്മാണമാണ് വേണ്ടത്. അതിന് നാടിന്റെയാകെ പിന്തുണ ഉയരുന്നുണ്ട്. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ വൻതോതിൽ വരുന്നുണ്ട്. മറുഭാഗത്ത് ഓണക്കാലത്ത് സംസ്ഥാന സർക്കാർ വിപണി ഇടപെടൽ കാര്യക്ഷമമായി നടത്തുന്നു. പണപ്പെരുപ്പം അഞ്ച് ശതമാനം വർധിച്ചു. അതോടെ ഭക്ഷ്യോൽപന്നങ്ങൾക്ക് വില കൂടി. പച്ചകറികൾക്ക് 30 ശതമാനം വില കൂടി. ദേശീയ തലത്തിൽ ഫലപ്രദമായ വിപണി ഇടപെടൽ വേണ്ട സമയമാണ്. എന്നാൽ അതിന് ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇന്ധന, പാചകവാതക വില വർധന തടയാൻ നടപടി ഒന്നും കേന്ദ്ര സർക്കാർ സ്വീകരിച്ചില്ല. വിലകയ്യറ്റം തടയാൻ കാർഷിക മേഖലയിൽ ഇടപെടൽ വേണം. പക്ഷേ കാർഷിക സബ്‌സിഡികൾ വെട്ടിക്കുറയ്ക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. പൊതുവിതരണ രംഗം വേണ്ടെന്ന് വയ്ക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

