ആരോപണങ്ങൾ അടിസ്ഥാനരഹിതം; ലൈംഗികാരോപണക്കേസ് കെട്ടിച്ചമച്ചതാണെന്ന് നിവിൻ പോളി

കൊച്ചി: തനിക്കെതിരെയുള്ള ലൈംഗികാരോപണ കേസിൽ പ്രതികരണവുമായി നടൻ നിവിൻ പോളി. തനിക്കെതിരായ ലൈംഗികാരോപണക്കേസ് കെട്ടിച്ചമച്ചതാണെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും താരം പറഞ്ഞു. അങ്ങനെയൊരു പെൺകുട്ടിയെ തനിക്ക് അറിയില്ല. ഓടിയൊളിക്കേണ്ട കാര്യമില്ലെന്ന് അറിയാവുന്നതുകൊണ്ടാണ് വാർത്താസമ്മേളനം വിളിച്ചത്. നിയമപരമായി പോരാടും. എന്നെക്കൊണ്ടാവുന്ന രീതിയിൽ നിരപരാധിത്വം തെളിയിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

എല്ലാവർക്കും ജീവിക്കണമല്ലോ. നാളെ ആർക്കെതിരെയും ആരോപണം വരാം. അവർക്കെല്ലാവർക്കും വേണ്ടിയാണ് താനിത് സംസാരിക്കുന്നത്. ഏതന്വേഷണവുമായും സഹകരിക്കും. ഒന്നരമാസം മുൻപാണ് ഊന്നുകൽ സ്റ്റേഷനിൽ നിന്ന് സി ഐ വിളിച്ചത്. അദ്ദേഹത്തോടും വാസ്തവമല്ലെന്ന് പറഞ്ഞിരുന്നു. തനിക്കെതിരെയുള്ളത് മനഃപൂർവമായ ആരോപണമാണ്. ഇതിനുപിന്നിൽ ഗൂഢാലോചനയുണ്ട്. ബ്ലാക്ക്‌മെയിൽ ആണോ എന്ന് സംശയമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഓഡിഷനുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ ആരോപണം ഉയർന്നപ്പോൾ തന്നെ അതിനെക്കുറിച്ച് അന്വേഷിച്ചിരുന്നു. എന്നാൽ ഓഡീഷൻ നടന്നിട്ടില്ല എന്നായിരുന്നു സംവിധായകൻ ആ സമയത്ത് പറഞ്ഞത്. പരാതിക്കാരി ഉന്നയിക്കുന്ന കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ടത് പോലീസാണ്. ഇവരെക്കുറിച്ച് തനിക്ക് അറിയില്ല. ഇവർ ആരാണെന്നറിയില്ല. ഫോൺ വിളിച്ചിട്ടില്ല, മെസേജയച്ചിട്ടില്ല അത്തരത്തിൽ ഒരു തരത്തിലുള്ള ബന്ധവുമില്ല. പലയിടത്തും പോകുമ്പോൾ പലരും സെൽഫി ഒക്കെ എടുക്കാറുണ്ട്. അത്തരത്തിൽ ഫോട്ടോ എടുത്തിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. അല്ലാതെയുള്ള ഒരു രീതിയിലുള്ള ബന്ധവും ഈ പെൺകുട്ടിയുമായിട്ടില്ലെന്നും നിവിൻ പോളി കൂട്ടിച്ചേർത്തു.