തിരുവനന്തപുരം: കെ എസ് ഇ ബിക്കെതിരെ സാമൂഹിക മാധ്യമങ്ങൾ വഴി വ്യാജപ്രചാരണം നടത്തിയ യുട്യൂബ് ചാനലിനെതിരെ കെ എസ് ഇ ബി നിയമ നടപടി സ്വീകരിച്ചു. എബിസി മലയാളം ന്യൂസ് എന്ന യൂട്യൂബ് ചാനലിനെതിരെയാണ് നിയമ നടപടി സ്വീകരിച്ചിരിക്കുന്നത്. വ്യാജവാർത്ത പ്രചരിപ്പിച്ച അതേ മാധ്യമങ്ങളിലൂടെ മാപ്പുപറയുകയും യഥാർത്ഥ വസ്തുതകൾ അറിയിക്കുകയും ചെയ്യാത്ത പക്ഷം ഒരു കോടി രൂപ നഷ്ടപരിഹാരം നൽകേണ്ടിവരും എന്ന് കാണിച്ചാണ് ചാനൽ നടത്തിപ്പുകാരായ വടയാർ സുനിൽ, ജി സിനുജി എന്നിവർക്ക് കെ എസ് ഇ ബി മുതിർന്ന അഭിഭാഷകനായ അഡ്വ. ബി. ശക്തിധരൻ നായർ വഴി വക്കീൽ നോട്ടീസ് അയച്ചത്.
”കെ എസ് ഇ ബി എന്ന കൊള്ളസംഘം; നിങ്ങൾ അറിയുന്നുണ്ടോ” എന്ന ശീർഷകത്തിൽ ജൂലൈ 12ന് പ്രസിദ്ധീകരിച്ച വിഡിയോയിലൂടെയാണ് ഇവർ തികച്ചും അവാസ്തവവും വസ്തുതാവിരുദ്ധവുമായ പ്രചാരണം നടത്തിയത്. കെ എസ് ഇ ബി നൽകുന്ന വൈദ്യുതി ബില്ലിലെ വിവിധ ഘടകങ്ങൾ ഒന്നൊന്നായി പരാമർശിച്ച് നടത്തിയ വ്യാജപ്രചാരണത്തിലെ ഓരോ പരാമർശങ്ങൾക്കും കൃത്യവും വ്യക്തവും നിയമപരവുമായ മറുപടി രേഖപ്പെടുത്തിയാണ് വക്കീൽ നോട്ടീസ് അയച്ചിട്ടുള്ളത്.
ജനങ്ങളുടെ ഉടമസ്ഥതയിലുള്ള, രാജ്യത്തെ നിയമവ്യവസ്ഥകൾക്കുള്ളിൽ നിന്ന് പ്രവർത്തിക്കുന്ന കെ എസ് ഇ ബി എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുക ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം വ്യാജപ്രചാരണങ്ങൾക്കെതിരെ തുടർന്നും ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനം എന്ന് കെ എസ് ഇ ബി അറിയിച്ചു.

