അന്ധ വിശ്വാസങ്ങളും ദുരാചാരങ്ങളും തടയൽ; ബിൽ പാസാക്കി ഗുജറാത്ത് നിയമസഭ

അഹമ്മദാബാദ്: അന്ധ വിശ്വാസങ്ങളും ദുരാചാരങ്ങളും തടയാൻ ലക്ഷ്യമിട്ടുള്ള നടപടികളുമായി ഗുജറാത്ത്. ഇതിനായി ഗുജറാത്ത് നിയമസഭ ബിൽ പാസാക്കി. പ്രിവൻഷൻ ആൻഡ് എറാഡിക്കേഷൻ ഓഫ് ഹ്യൂമൻ സാക്രിഫൈസ് ആൻഡ് അതർ ഇൻഹ്യൂമൻ, എവിൾ ആൻഡ് അഘോരി പ്രാക്ടീസസ് ആൻഡ് ബ്ലാക്ക് മാജിക് ബിൽ 2024 എന്നിവയാണ് ഗുജറാത്ത് നിയമസഭ ബുധനാഴ്ച ഏകകണ്ഠമായി പാസാക്കിയത്.

നിയമത്തിന്റെ പിൻബലത്തോടെ നരബലി അടക്കമുള്ള ദുർമന്ത്രവാദങ്ങൾ ഇല്ലാതാക്കുകയാണ് ലക്ഷ്യം. മന്ത്രവാദത്തിന്റെ പേരിൽ അതിമാനുഷിക ശക്തി അവകാശപ്പെട്ട് ആളുകളെ വഞ്ചിക്കുന്നവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കുമെന്നാണ് നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്.

വിശ്വാസത്തിന്റെ പേരിൽ ആളുകളെ ചൂഷണം ചെയ്യുക എന്ന ഒറ്റ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നവരെക്കൊണ്ട് സമൂഹം നിറഞ്ഞിരിക്കുന്നു. ഇത്തരക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ലക്ഷ്യമിടുന്നു. നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്ന ആളുകൾക്ക് ആറ് മാസത്തിൽ കുറയാത്തതും ഏഴ് വർഷം വരെ നീളുന്നതുമായ ജയിൽ ശിക്ഷയും 5,000 മുതൽ 50,000 രൂപ വരെ പിഴയും ചുമത്തുമെന്നാണ് ബില്ലിൽ പറയുന്നത്. വിജ്ഞാപനം പുറപ്പെടുവിച്ച് 30 ദിവസത്തിനുള്ളിൽ നിയമത്തെ നിയന്ത്രിക്കുന്ന ചട്ടങ്ങൾ രൂപീകരിക്കും.