ന്യൂഡൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഹൈക്കോടതിയുടെ നിരീക്ഷണങ്ങളെ സർക്കാർ ബഹുമാനിക്കുമെന്ന് കരുതുന്നെന്ന് ഗവർണർ പറഞ്ഞു. സ്ത്രീകളെ വിനോദോപാധി മാത്രമായി കാണുന്ന പ്രശ്‌നം അതീവ ഗുരുതരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കടുത്ത നിയമനടപടികൾ സ്വീകരിക്കണം. റിപ്പോർട്ടിൽ പേരുകൾ ഉണ്ടെങ്കിൽ അന്വേഷണ ഏജൻസിക്ക് നടപടി സ്വീകരിക്കാം. മുഴുവൻ റിപ്പോർട്ട് ഹൈക്കോടതി ചോദിച്ച സ്ഥിതിക്ക് സ്വാഭാവികമായും നടപടികൾ ഉണ്ടാകുമെന്നും ഗവർണർ കൂട്ടിച്ചേർത്തു.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ട് ഹൈക്കോടതിയുടെ മുന്നിലേക്ക് വന്ന് കഴിഞ്ഞുവെന്നും ഇനിയുള്ള നടപടികൾ കോടതി തീരുമാനിക്കുമെന്നും സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ പ്രതികരിച്ചിരുന്നു. ക്രിമിനൽ ഭാഗമാണ് ഹൈക്കോടതി പരിശോധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

