കേരളത്തിലെ ആദ്യ ഇന്റർനാഷണൽ റോബോട്ടിക്‌സ് റൗണ്ട് ടേബിൾ കോൺഫറൻസ് വെള്ളിയാഴ്ച്ച

തിരുവനന്തപുരം: കേരളത്തിലെ ആദ്യ ഇന്റർനാഷണൽ റോബോട്ടിക്‌സ് റൗണ്ട് ടേബിൾ കോൺഫറൻസ് മറ്റന്നാൾ. അന്താരാഷ്ട്ര തലത്തിലുൾപ്പെടെ ശ്രദ്ധേയമായിട്ടുള്ള നൂറിലധികം കമ്പനികൾ പങ്കെടുക്കുന്ന കോൺഫറൻസ് ആഗസ്ത് 23ന് കൊച്ചിയിൽ വച്ചാണ് സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി.

റോബോട്ടിക്‌സ് സാങ്കേതിക വിദ്യയിലൂന്നിയ വ്യവസായങ്ങൾ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് നാം പുതിയ വ്യവസായ നയം രൂപീകരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ മേഖലയിൽ കടന്നുവരുന്ന സംരംഭങ്ങൾക്ക് മികച്ച ഇൻസന്റീവുകളും സബ്‌സിഡികളും മറ്റ് സഹായങ്ങളും സർക്കാരിന്റെ ഭാഗത്തുനിന്ന് ലഭ്യമാകും. റോബോട്ടിക്‌സ് സാങ്കേതിക വിദ്യ പ്രോത്സാഹിപ്പിക്കുന്നതിനായി നൂതന റോബോട്ടിക് വാണിജ്യവൽക്കരണ ഗവേഷണ കേന്ദ്രം, ഹ്യൂമണോയിഡ് റോബോട്ട് ഗവേഷണ കേന്ദ്രം എന്നിവ സ്ഥാപിക്കുന്നതിന് സർക്കാർ ലക്ഷ്യമിടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇത് കൂടാതെ റോബോട്ടിക്‌സ്, ഓട്ടോമേഷൻ മേഖലയിലെ കഴിവും ട്രാക്ക് റെക്കോർഡും അടിസ്ഥാനമാക്കി തെരഞ്ഞെടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റോബോട്ടിക്‌സ് ഇന്നൊവേഷൻ/ഇൻകുബേഷൻ സെന്ററുകൾ സ്ഥാപിക്കും. ഇന്ത്യയിൽ നാലാം വ്യവസായ വിപ്ലവ മേഖലയിലെ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ഏറ്റവും വളക്കൂറുള്ള മണ്ണാണ് നമ്മുടെ കേരളം. ഇത്രയും വ്യവസായസൗഹൃദമായ മണ്ണ് കേരളത്തിൽ ഒരുക്കുന്നതിൽ നമ്മളൊന്നിച്ച് വിജയം കൈവരിച്ചുകഴിഞ്ഞു. ഇനി സംരംഭങ്ങളെ വരവേൽക്കാം. അതിനുള്ള അടുത്ത ചുവടാണ് ഈ റോബോട്ടിക്‌സ് റൗണ്ട് ടേബിളെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.