ഹേമ കമ്മിറ്റി റിപ്പോർട്ട്; എല്ലാ സംഘടനകളും ഒത്തുച്ചേർന്ന് നടപടി സ്വീകരിക്കണമെന്ന് സുരേഷ് ഗോപി

എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എല്ലാ സംഘടനകളും ഒത്തുച്ചേർന്ന് നടപടി സ്വീകരിക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സിനിമ മേഖലയിൽ മാത്രമല്ല, ബാങ്കിംഗ് മേഖലയിലും മറ്റ് എല്ലാ തൊഴിലിടങ്ങളിലും സ്ത്രീകൾക്കെതിരെ ഇത്തരം അക്രമങ്ങൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇതൊക്കെ കണ്ടെത്തി പരിഹാരം ഉറപ്പാക്കണം. എല്ലാം പരിശോധിച്ച് കൃത്യമായ നടപടികൾ സ്വീകരിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. എല്ലാത്തിനും തിരുത്തൽ നടപടികളുണ്ടാകും. അതിനാണ് ഭരണ സംവിധാനങ്ങളുള്ളത്. ഒരു കോടിയും പത്ത് കോടിയും വാങ്ങുന്നവന്റെയല്ല, സിനിമാ മേഖല. 2,000 രൂപ ദിവസക്കൂലി വാങ്ങി മടങ്ങുന്ന കുറച്ച് ആളുകളുടെയും ഇടമാണിത്. ഇവിടെ ഒരു ചെറിയ കാര്യത്തെ പെരുപ്പിച്ച് കാണിച്ചാലും ആ മേഖലയുടെ മുഴുവൻ നിലനിൽപ്പിനെയാണ് ബാധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.