തിരുവനന്തപുരം: പ്രകൃതി ദുരന്തങ്ങളെ കൃത്യമായി പ്രവചിക്കാനാവശ്യമായ ഇടപെടലിലേക്ക് രാജ്യം വളരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്ത്രസാങ്കേതിക രംഗങ്ങളിൽ നേട്ടങ്ങളുണ്ടെന്ന് പറയുമ്പോഴും പ്രകൃതി ദുരന്തങ്ങളെ മുൻകൂട്ടി പ്രവചിക്കാനും സ്വത്തിനും ജീവനും സംരക്ഷണമുറപ്പാക്കുന്ന വിധത്തിൽ പ്രതിരോധം തീർക്കാനും രാജ്യത്തിനാകുന്നില്ലെന്നത് ചിന്തിപ്പിക്കുന്നതാണ്. പൊതുവായ മുന്നറിയിപ്പുകളല്ല, കൃത്യമായ മുന്നറിയിപ്പുകളാണ് ദുരന്തങ്ങളെ പ്രതിരോധിക്കാൻ ഉപകരിക്കുക. ലോകത്താകെയുള്ള അനുഭവങ്ങൾ ഇതാണ് വ്യക്തമാക്കുന്നത്. ഇന്ത്യയും ആ നിലയിലേക്ക് ഉയരാനാവശ്യമായ ഇടപെടൽ നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എല്ലാ പ്രദേശങ്ങൾക്കും വിഭാഗങ്ങൾക്കും ഭരണനിർവഹണത്തിലും വിഭവങ്ങൾക്കുമേലും തുല്യഅവകാശം ഉറപ്പാക്കാതെ പ്രാദേശിക അസന്തുലിതാവസ്ഥകൾക്ക് പരിഹാരം കാണാനാവില്ല. അത് ഉറപ്പാക്കിയേ ഇന്ത്യൻ ജനാധിപത്യത്തെ പൂർണതോതിൽ ഉറപ്പാക്കാനാകൂ. പ്രാദേശിക അസന്തുലിതാവസ്ഥയ്ക്ക് ആക്കം കൂട്ടുന്ന നടപടികൾ ഭരണാധികാരികളുടെ ഭാഗത്ത് നിന്നുണ്ടാകരുത്. ഇക്കാര്യത്തിൽ ജനങ്ങളുടെ ജാഗരൂഗമായ ഇടപെടലിന് പ്രസക്തിയുണ്ട്.

