വടകരയിൽ നടന്നത് യുഡിഎഫിന്റെ തെറ്റായ രാഷ്ട്രീയ സംസ്‌കാരത്തിന്റെ ഭാഗമായുള്ള പ്രചാരണങ്ങൾ; എം വി ഗോവിന്ദൻ

തിരുവനന്തപുരം: വടകരയിൽ നടന്നത് യുഡിഎഫിന്റെ തെറ്റായ രാഷ്ട്രീയ സംസ്‌കാരത്തിന്റെ ഭാഗമായുള്ള പ്രചാരണങ്ങളാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കാഫിർ പരാമർശവും യുഡിഎഫിന്റെ ഇത്തരം പ്രചാരണത്തിന്റെ ഭാഗമായി വന്നതാണ്. യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടം മുതൽ വടകരയിൽ അശ്ലീലവും വർഗീയതയും ചേർത്താണ് അവർ പ്രചാരണം നടത്തിയതെന്ന് അദ്ദേഹം അറിയിച്ചു.

ആദ്യം നടന്നത് ടീച്ചർക്കെതിരെ ‘ടീച്ചറമ്മ’ എന്ന പേരിനെ പരിഹസിച്ചുള്ള പ്രചാരണമാണ്. വ്യക്തിപരമായ അശ്ലീല അധിക്ഷേപമാണ് പിന്നാലെ ഉണ്ടായത്. അതിനും പിന്നാലെയാണ് കാഫിർ പരാമർശം ഉൾപ്പെടെയുള്ളവ ഓരോന്നോരോന്നായി പ്രചരിപ്പിച്ച് തുടങ്ങിയത്. മുസ്ലീങ്ങൾ തീവ്രവാദികളാണ് എന്ന് ശൈലജ ടീച്ചർ പറഞ്ഞുവെന്നാണ് പിന്നീട് പ്രചരിപ്പിച്ചത്. ലൗ ജിഹാദ് നിലനിൽക്കുന്നതായി ശൈലജ ടീച്ചർ പറഞ്ഞുവെന്ന് പ്രചരിപ്പിച്ചു. പിന്നീട് പാനൂർ സ്‌ഫോടന കേസിലെ പ്രതികളുമായി നിൽക്കുന്ന ഫോട്ടോ വ്യാജമായി പ്രചരിപ്പിച്ചു. തെറ്റായ വാർത്തയുടെ പ്രചാരണം എഐ സംവിധാനത്തോടെ കൂടുതൽ സജീവമായി. തെരഞ്ഞെടുപ്പ് പ്രചാരണ രംഗങ്ങളിൽ ഇത്തരം പ്രചാരണം നടക്കുന്നുണ്ടെന്ന് സിപിഐ എം ചൂണ്ടികാട്ടിയിട്ടുണ്ട്. ഇത്തരം വ്യാജ പ്രചാരണങ്ങളെ തുറന്നുകാട്ടി മുന്നോട്ടുപോകും. ഇടതുപക്ഷത്തിന്റെ മതേതര നിലപാട് തിരഞ്ഞെടുപ്പിൽ മാത്രമുള്ളതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ന്യൂനപക്ഷ ഭൂരിപക്ഷ വർഗീയതക്കെതിരായ നിലപാട് എക്കാലത്തും സിപിഐ എം തുടർന്നുപോകും. ജമാഅത്തെ ഇസ്ലാമിയുടെയും, എസ്ഡിപിഐയുടെയും കൂട്ടുകക്ഷികളെ പോലെയാണ് കോൺഗ്രസും ലീഗും പ്രവർത്തിച്ചത്. വടകരയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടം മുതൽ അശ്ലീലവും വർഗീയവുമായ വ്യാജ പ്രചാരണമാണ് നടന്നത്. ഇത് ചൂണ്ടിക്കാട്ടി വിഷയത്തിൽ ആദ്യം പരാതി നൽകിയത് എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റിയാണെന്നും മന്ത്രി കൂട്ടച്ചേർത്തു.