പൊഴിയൂരിൽ മത്സ്യബന്ധന തുറമുഖം: പ്രാരംഭ പ്രവർത്തനങ്ങൾക്ക് 5 കോടി അനുവദിച്ചു

തിരുവനന്തപുരം: പൊഴിയൂരിൽ പുതിയ മത്സ്യബന്ധന തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നു. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി അഞ്ച് കോടി രൂപ അനുവദിച്ചതായി മത്സ്യബന്ധനവകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. അടിയന്തിര നടപടികളെന്ന നിലയിൽ തീരസംരക്ഷണവും യാനങ്ങൾ അടുപ്പിക്കാൻ സാധിക്കാത്തത് കൊണ്ടുള്ള തൊഴിൽദിനനഷ്ടം പരിഹരിക്കാനും മുൻഗണന നൽകുമെന്ന് മന്ത്രി പറഞ്ഞു. പുതിയ തുറമുഖത്തിനായുള്ള ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി 65 മീറ്റർ നീളത്തിൽ പുലിമുട്ട് നിർമ്മാണം ഏറ്റെടുക്കും.

ഈവർഷത്തെ ബജറ്റിലാണ് പൊഴിയൂരിൽ പുതിയ തുറമുഖം നിർമ്മാണത്തിനുള്ള പദ്ധതി പ്രഖ്യാപിച്ചത്. 343 കോടി രൂപയാണ് പദ്ധതിയുടെ പ്രതീക്ഷിത അടങ്കൽ. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സമീപ പ്രദേശത്തായാണ് പുതിയ ഫിഷറീസ് തുറമുഖം നിർമ്മിക്കുന്നത്.