നടത്തുന്നത് വ്യക്തിഹത്യ; ഹിൻഡൻബർഗ് ആരോപണം തള്ളി മാധബി പുരി ബുച്ച്

ന്യൂഡൽഹി: ഹിൻഡൻബർഗ് ഉന്നയിച്ച ആരോപണങ്ങൾ തള്ളി സെബി ചെയർപേഴ്‌സൺ മാധബി പുരി ബുച്ച്. ഹിൻഡൻബർഗിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിന്റെ പ്രതികാരമെന്ന് മാധബി ബുച്ച് പറഞ്ഞു. ഹിൻഡൻബർഗ് സ്വഭാവഹത്യ നടത്തുകയാണ്. എല്ലാ നിക്ഷേപങ്ങളും സെബിയെ അറിയിച്ചതാണെന്നും മാധബി പുരി ബുച്ച് പറഞ്ഞു.

ഏത് ഏജൻസിക്കും രേഖകൾ നൽകാൻ തയ്യാറാണെന്നും മാധബി വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് സെബി ചെയർപേഴ്‌സണെതിരെ പുതിയ വെളിപ്പെടുത്തലുമായി ഹിൻഡൻ ബർഗ് രംഗത്തെത്തിയത്. സെബി ചെയർപേഴ്‌സൺ മാധബി ബുച്ചിനും, ഭർത്താവിനും അദാനി ഗ്രൂപ്പിലേക്ക് പണമെത്തിയ നിഴൽ കമ്പനികളിൽ നിക്ഷേപം ഉണ്ടായിരുന്നുവെന്നാണ് ഹിൻഡൻ ബർഗ് കണ്ടെത്തൽ.

അദാനിക്കെതിരായ അന്വേഷണം സെബി മന്ദഗതിയിലാക്കിയതിന് പിന്നിൽ ഈ ബന്ധമെന്നും ഹിൻഡൻ ബർഗ് റിപ്പോർട്ടിലുണ്ട്. അദാനിക്കെതിരെ മുൻപ് ഹിൻഡൻ ബർഗ് നടത്തിയ വെളിപ്പെടുത്തൽ രാജ്യത്ത് വലിയ കോളിളക്കം ഉണ്ടാക്കിയിരുന്നു. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്നാണ് ഹിൻഡൻബർഗ് നേരത്തെ പുറത്ത് വിട്ട റിപ്പോർട്ട്. 2023 ജനുവരി 24നായിരുന്നു അദാനി ഗ്രൂപ്പിനെതിരെ വൻ വെളിപ്പെടുത്തലുകളുമായി ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്തുവന്നത്.