ന്യൂഡൽഹി: മുല്ലപ്പെരിയാർ വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ പുതിയ ഹർജി. ഡാം സുരക്ഷിതമെന്ന വിധി റദ്ദാക്കണം ആവശ്യപ്പെട്ട് അഭിഭാഷകൻ മാത്യു നെടുംമ്പാറ ആണ് ഹർജി നൽകിയത്. 2006, 2014 വർഷങ്ങളിലെ വിധി റദ്ദാക്കണമെന്ന ആവശ്യവും ഹർജി മുന്നോട്ടു വെയ്ക്കുന്നുണ്ട്.
കേരളത്തിന് ഡാമിൽ അവകാശമുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. മുൻക്കാല വിധികൾ നിയമപരമായി തെറ്റാണെന്നും വയനാട് ദുരന്തം കണക്കിലെടുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നു.
അതേസമയം, കഴിഞ്ഞ ദിവസം മുല്ലപ്പെരിയാർ അണക്കെട്ടിൽ തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയിരുന്നു. പൊതുമരാമത്ത് മധുര റീജ്യണൽ ചീഫ് എൻജിനീയർ എസ് രമേശിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കേരളത്തിൽ മഴ ശക്തി പ്രാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് അണക്കെട്ടിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നാൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ പരിശോധിക്കുന്നതിനും തമിഴ്നാട്ടിലെ ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകുന്നതിനും വേണ്ടിയാണ് സന്ദർശനം നടത്തിയത്.

