അങ്കമാലി- ശബരിപാത : കേന്ദ്ര മന്ത്രിയുടെ മറുപടി തെറ്റിദ്ധാരണാജനകമെന്ന് മന്ത്രി വി അബ്ദുറഹിമാൻ

തിരുവനന്തപുരം: അങ്കമാലി-ശബരി റെയിൽപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി പാർലമെന്റിൽ നൽകിയ മറുപടി തെറ്റിദ്ധാരണാജനകമാണെന്ന് സംസ്ഥാനത്തെ റെയിൽവേ ചുമതലയുള്ള മന്ത്രി വി അബ്ദുറിഹമാൻ. സംസ്ഥാനത്തെ എല്ലാ റെയിൽ വികസന പദ്ധതികൾക്കും സംസ്ഥാന സർക്കാർ വളരെ സജീവമായ പിന്തുണയാണ് നൽകിവരുന്നത്. അങ്കമാലി -ശബരി പാതയുടെ കാര്യത്തിലും ഈ പിന്തുണ വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു.

1997-98 ലെ റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണ് അങ്കമാലി -ശബരി പാത.അലൈൻമെന്റ് അംഗീകരിക്കുകയും അങ്കമാലി മുതൽ രാമപുരം വരെയുള്ള 70 കിലോ മീറ്ററിൽ സ്ഥലം ഏറ്റെടുക്കൽ തുടങ്ങുകയും ചെയ്തതതാണ്. പദ്ധതി ചിലവിന്റെ 50% സംസ്ഥാന സർക്കാർ വഹിക്കാമെന്ന് ഉറപ്പു നൽകിയതാണ്. എന്നിട്ടും പദ്ധതിയുമായി മുന്നോട്ടു പോകാതെ കേന്ദ്രം അലംഭാവം കാണിക്കുകയായിരുന്നു. പദ്ധതി നീണ്ടുപോയതിന്റെ ഉത്തരവാദിത്തം ആർക്കാണെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കണം. കാലതാമസം കാരണം എസ്റ്റിമേറ്റിൽ വൻ വർദ്ധനവുണ്ടായി. ആദ്യ എസ്റ്റിമേറ്റ് പ്രകാരം ചെലവ് 2815 കോടിയായിരുന്നു. എന്നാൽ, പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 3811 കോടിയായി. 36 ശതമാനം വർദ്ധന. ഇതിന്റെ ഭാരവും സംസ്ഥാനം സഹിക്കാനാണ് ആവശ്യപ്പെടുന്നത്. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത വിധത്തിൽ ദേശീയപാതാ വികസനത്തിന്റെ സാമ്പത്തിക ബാധ്യത സംസ്ഥാന സർക്കാർ ഏറ്റെടുത്തിരുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

പദ്ധതി പുനരുജ്ജീവിപ്പിക്കാനും ആവശ്യമായ തുക ബജറ്റിൽ വകയിരുത്താനും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ 18.09.2021 ന് കേന്ദ്ര റെയിൽവേ മന്ത്രിയ്ക്ക് കത്തെഴുതിയിരുന്നു. 2021 ഒക്ടോബറിൽ റെയിൽവേ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലും മുഖ്യമന്ത്രി ഈ ആവശ്യം ഉന്നയിച്ചു. അങ്കമാലി- ശബരിപാത ഉൾപ്പെടെയുള്ള വിവിധ റെയിൽവേ പദ്ധതികളുമായി ബന്ധപ്പെട്ട് അടിയന്തര ഇടപെടലിനായി 30.06.2023 ന് കത്തെഴുതിയിട്ടുണ്ട്. 2021 മുതൽ സംസ്ഥാനത്തെ റെയിൽവേ ചുമതലയുള്ള മന്ത്രിയും കേന്ദ്ര റെയിൽവേ മന്ത്രിയ്ക്ക് കത്തെഴുതിയിരുന്നു. 17.08.2022 ന് റെയിൽവേ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലും വിഷയം ഉന്നയിച്ചു. പുതിയ കേന്ദ്ര സർക്കാർ അധികാരമേറ്റ ശേഷം 21.06.2024 ന് കേന്ദ്ര മന്ത്രിയ്ക്ക് വിശദമായ കത്തയച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരും റെയിൽവേ മന്ത്രാലയവുമാണ് തുടർനടപടികൾ സ്വീകരിക്കേണ്ടത്. എന്നാൽ, ഒരനക്കവും ഉണ്ടാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

കടമെടുക്കാനുള്ള സംസ്ഥാനത്തിന്റ നിയമപരമായ അവകാശം തടയുകയും കിഫ്ബി, സാമൂഹ്യ സുരക്ഷാ പെൻഷൻ ഫണ്ട് എന്നിവയുടെ ബാധ്യത കൂടി കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തുകയും ചെയ്ത കേന്ദ്ര സർക്കാർ കേരളത്തിന്റെ വികസനത്തിന് തുരങ്കംവെക്കുകയാണ്. ചെങ്ങന്നൂർ-പമ്പ റെയിൽപാത ഉൾപ്പെടെ ഒരു പുതിയ പദ്ധതിയ്ക്കും സംസ്ഥാനം എതിരല്ല. എന്നാൽ, നേരത്തെ പ്രഖ്യാപിച്ച പദ്ധതി നടപ്പാക്കാതെ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് ശരിയല്ല. ചെങ്ങന്നൂർ-പമ്പ പാത നിർമ്മാണത്തിന് സംസ്ഥാന വിഹിതം നൽകാമെന്ന് എന്തെങ്കിലും ഉറപ്പു ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണോ ആ പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചതെന്ന് മന്ത്രി വി അബ്ദുറഹിമാൻ ചോദിച്ചു.

കിഫ്ബിയുടെ ബാധ്യത സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ നിന്നും ഒഴിവാക്കിയാൽ ശബരി പാതയുടെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരമുള്ള ചിലവിന്റെ 50% സംസ്ഥാനം വഹിക്കാൻ സന്നദ്ധമാണെന്ന് മന്ത്രി വി അബ്ദുറഹിമാൻ വ്യക്തമാക്കി.