കയറ്റുമതിയിൽ കുതിച്ച് ഇന്ത്യ; ഇലക്ട്രോണിക്‌സ് മേഖല മൂന്നാം സ്ഥാനത്തെത്തി

ന്യൂഡൽഹി: കയറ്റുമതിയിൽ കുതിച്ച് ഇന്ത്യ. രാജ്യത്ത് നിന്നുള്ള കയറ്റുമതിയിൽ ഇലക്ട്രോണിക്‌സ് മേഖല മൂന്നാം സ്ഥാനത്തെത്തി. രത്‌ന-ആഭരണ കയറ്റുമതിയെ പിന്തള്ളിയാണ് ഇലക്ട്രോണിക് മേഖല മൂന്നാം സ്ഥാനത്ത് എത്തിയത്. ഏപ്രിൽ-ജൂൺ കാലയളവിൽ കയറ്റുമതിയിൽ മുന്നിലുള്ള പത്ത് മേഖലകളിലാണ് ഇലക്ട്രോണിക്‌സ് മേഖല മൂന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. കയറ്റുമതിയിൽ ഒന്നാം സ്ഥാനത്തുള്ളത് എഞ്ചിനീയറിംഗ് ഉത്പന്നങ്ങളാണ്.

പെട്രോളിയം ഉത്പന്നങ്ങളാണ് കയറ്റുമതിയിൽ രണ്ടാം സ്ഥാനത്തുള്ളത്. 2023-24 സാമ്പത്തിക വർഷം ആദ്യപാദത്തിൽ ഇലക്ട്രോണിക്‌സ് നാലാം സ്ഥാനമായിരുന്നു. വാണിജ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം ഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ 22 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. ആദ്യപാദത്തിൽ മൊത്തം ഇലക്ട്രോണിക്‌സ് കയറ്റുമതിയുടെ മൂല്യം 844 കോടി (71,000 കോടി രൂപ) ഡോളറായി. മുൻവർഷം ആദ്യപാദത്തിലിത് 694 കോടി ഡോളറായിരുന്നു.

മൊത്തം ഇലക്ട്രോണിക്‌സ് കയറ്റുമതിയുടെ 57 ശതമാനം മൊബൈൽ ഫോണിന്റേതാണ്. 480 കോടി ഡോളർ. മുൻവർഷത്തെ അപേക്ഷിച്ച് 30 ശതമാനമാണ് വളർച്ച. ആപ്പിൾ ഐഫോൺ കയറ്റുമതി ഉയർന്നതാണ് വർദ്ധനയ്ക്ക് പിന്നിൽ. ആദ്യപാദത്തിൽ ഐഫോൺ കയറ്റുമതി മാത്രം 350 കോടി ഡോളറിന്റേതാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.