എറണാകുളം: നടൻ ഹരിശ്രീ അശോകന്റെ പഞ്ചാബി ഹൗസ് എന്ന വീടിന്റെ നിർമാണത്തിൽ വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തിയെന്ന് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. 17,83, 641 രൂപ പിഴ നൽകണമെന്നാണ് കോടതി നൽകിയിരിക്കുന്ന നിർദേശം. പഞ്ചാബി ഹൗസ് എന്ന വീടിന്റെ നിർമാണം പൂർത്തിയായി അധികനാൾ കഴിയുന്നതിന് മുമ്പ് തന്നെ കേടുപാടുകൾ സംഭവിച്ചതോടെയാണ് ഹരിശ്രീ അശോകൻ കോടതിയെ സമീപിച്ചത്.
വീടിന്റെ തറയോടുകളുടെ നിറം മങ്ങി പോവുകയും പൊട്ടിപ്പൊളിയാൻ തുടങ്ങുകയും ചെയ്തു. പികെ ടൈൽസ് സെന്റർ, കേരള എജിഎൽ വേൾഡ് എന്നീ സ്ഥാപനങ്ങളിൽ നിന്നാണ് ടൈൽസ് വാങ്ങിയിരുന്നത്. എൻഎസ് മാർബിൾ വർക്‌സ് ഉടമ പായസിന്റെ നേതൃത്തിലായിരുന്നു ടൈൽസ് പണികൾ നടന്നത്.
തറ പൊട്ടാൻ തുടങ്ങിയതോടെ നിരവധി തവണ ഹരിശ്രീ അശോകൻ എതിർ കക്ഷികളെ സമീപിച്ചിരുന്നു. എന്നാൽ വ്യക്തമായ മറുപടി നൽകാനോ പരിഹാരം കണ്ടെത്താനോ അവർ തയ്യാറായിരുന്നില്ല. തുടർന്ന് നടൻ ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ തങ്ങൾക്കെതിരെ യാതൊരു തെളിവുകളും ഇല്ലെന്നും ഇത് സംബന്ധിച്ചുള്ള രേഖകൾ ഹാജരാക്കാൻ പരാതിക്കാരന് കഴിഞ്ഞില്ലെന്നും എതിർകക്ഷികൾ കോടതിയിൽ വാദിച്ചു. എന്നാൽ ഇൻവോയ്‌സും വാറന്റി രേഖകളും ടെസ്റ്റ് റിപ്പോർട്ടും നൽകാതെ കമ്പനി ഉപഭോക്താവിനെ കബളിപ്പിച്ചുവെന്ന് കോടതി വിലയിരുത്തി. തുടർന്നാണ് ഹരിശ്രീ അശോകന് പണം നൽകാൻ കോടതി ഉത്തരവിട്ടത്.

