തിരുവനന്തപുരം: ഉരുൾപൊട്ടൽ രക്ഷാദൗത്യത്തിന്റെയും പുനരധിവാസ പ്രവർത്തനങ്ങളുടെയും തുടർ പ്രവർത്തനങ്ങൾക്ക് നാലംഗ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. റവന്യൂ – ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ, വനം – വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, പട്ടികജാതി- പട്ടികവർഗ്ഗ പിന്നാക്ക വകുപ്പ് മന്ത്രി ഒ.ആർ കേളു എന്നിവരടങ്ങിയതാണ് ഉപസമിതി. ശ്രീറാം സാംബശിവ റാവു, ഡോ.എ കൗശിഗൻ എന്നിവർ സ്പെഷ്യൽ ഓഫീസർമായി പ്രവർത്തിക്കും. കളക്ടറേറ്റ് എ.പി.ജെ ഹാളിൽ നടന്ന വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ദുരന്ത സമയത്ത് എല്ലാവരും ഒരേ മനസ്സോടെയും ഗൗരവം ഉൾക്കൊണ്ടുമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. രക്ഷാപ്രവർത്തനത്തെക്കുറിച്ച് പൊതുജനങ്ങളും രാഷ്ട്രീയ പാർട്ടികളും മികച്ച സംതൃപ്തിയാണ് രേഖപ്പെടുത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. സേനാ വിഭാഗങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സന്നദ്ധ സംഘടനകൾ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ തുടർന്നുള്ള രക്ഷാ പ്രവർത്തനങ്ങൾ ഏകോപിതമായി നടത്തും. ചൂരൽ മലയിൽ നിന്നും മുണ്ടക്കൈയിലേക്ക് താൽക്കാലികമായി നിർമ്മിക്കുന്ന ബെയ്ലി പാലം പൂർത്തിയാകുന്നതോടെ രക്ഷാ പ്രവർത്തനത്തിന് കൂടുതൽ ഉപകരണങ്ങൾ എത്തിക്കാനാകും. ദൗത്യശ്രമം കാര്യക്ഷമമാക്കാനും സാധിക്കും. മുണ്ടക്കൈ – ചൂരൽമല പ്രദേശങ്ങളിലെ പുനരധിവാസ പ്രക്രിയ ഫലപ്രദമായി നടപ്പാക്കും. നിലവിൽ ആളുകളെ ക്യാമ്പുകളിൽ തന്നെ താമസിപ്പിക്കേണ്ടി വരും. ക്യാമ്പുകളിൽ കഴിയുന്നത് വ്യത്യസ്ത കുടുംബങ്ങളിലുള്ളവരാണ്. കുടുംബങ്ങളുടെ സ്വകാര്യത സൂക്ഷിക്കാനുള്ള ക്രമീകരണങ്ങൾ ക്യാമ്പുകളിൽ ഉറപ്പാക്കും. മാധ്യമ പ്രവർത്തകരും സന്ദർശകരുമടക്കം ആരെയും ക്യാമ്പിനകത്ത് പ്രവേശിപ്പിക്കില്ല. ക്യാമ്പിലുള്ളവരെ കാണാനെത്തുന്നവർക്ക് ഇതിനായി പ്രത്യേക സ്ഥലം ഏർപ്പാടാക്കും.
ദുരന്തമേഖലയിൽ അകപ്പെട്ട വിദ്യാർത്ഥികളുടെ പഠനത്തിന് തടസ്സം ഉണ്ടാവില്ല. വിദ്യാഭ്യാസ- തദ്ദേശസ്വയംഭരണ വകുപ്പുകളുടെ സഹകരണത്തോടെ താൽക്കാലിക ക്രമീകരണം ഉണ്ടാക്കും. പിന്നീട് സാധാരണ രീതിയിലുള്ള പഠന ക്രമീകരണങ്ങൾ നടത്തും. ദുരന്തത്തിനരയായവരിൽ കടുത്ത മാനസികാഘാതം ഏറ്റവരുണ്ട്. ഇവർക്ക് ആവശ്യമായ കൗൺസലിങ് നൽകും. നിലവിൽ ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മാനസിക വിദഗ്ധർ കൗൺസിലിങ് നൽകുന്നുണ്ട്. ആവശ്യമാകുന്ന പക്ഷം കൂടുതൽ ഏജൻസികളെ ഏർപ്പെടുത്തും. ദുരന്തം നേരിട്ട മേഖലകളിൽ താമസിക്കുന്ന ആദിവാസി കുടുംബങ്ങളെ സ്നേഹപൂർവ്വം മാറ്റിപ്പാർപ്പിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. മാറാൻ കൂട്ടാക്കാത്തവർക്ക് കൃത്യമായി ഭക്ഷണവും അവശ്യ വസ്തുക്കളും ഉറപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതിന് പ്രമോട്ടർമാർ ഉൾപ്പെടെയുള്ളവരുടെ സേവനം ഉപയോഗപ്പെടുത്തും.
ഈ മഹാദുരന്തം മറ്റൊരു ദുരന്തത്തിന് വഴിവെക്കുന്ന സ്ഥിതി ഉണ്ടാകരുത്. പകർച്ചവ്യാധികൾ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത നല്ലപോലെ ഉണ്ടാവണം. ഉരുൾപൊട്ടലിൽ നിരവധി വീട്ട് മൃഗങ്ങളും ചത്തൊടുങ്ങിയിട്ടുണ്ട്. അവയെ കൃത്യമായി സംസ്കരിക്കാൻ നടപടികൾ സ്വീകരിക്കും. പോസ്റ്റ്മോർട്ടും നടക്കുന്ന ആശുപത്രികളിലേക്ക് ആളുകൾ അനാവശ്യമായി പോകരുത്, ബന്ധുകൾ ഒഴികെയുള്ളവർ അവിടെ നിന്നും വിട്ട് നിൽകണം.
സർട്ടിഫിക്കറ്റ് നഷ്ടമായവർക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികളും കൈക്കെള്ളും. എല്ലാവരുടെയും സഹകരണത്തോടെയുള്ള രക്ഷാ പ്രവർത്തനം തുടരും – മുഖ്യമന്ത്രി പറഞ്ഞു.
കളക്ടറേറ്റ് ആസൂത്രണ ഭവൻ എപിജെ ഹാളിൽ നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രിമാരായ കെ. രാജൻ, എ.കെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, വി.എൻ വാസവൻ, കെ.കൃഷ്ണൻകുട്ടി, മുഹമ്മദ് റിയാസ്, പി.പ്രസാദ്, റോഷി അഗസ്റ്റിൻ, ഒ.ആർ കേളു, വീണാ ജോർജ്ജ് എന്നിവരും പങ്കെടുത്തു.

