ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രി പിണറായി വിജയനുമായി അദ്ദേഹം ഫോണിൽ ബന്ധപ്പെടുകയും സ്ഥിതിഗതികൾ വിലയിരുത്തികയും ചെയ്തു. ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് അൻപതിനായിരം രൂപയും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ദുരന്തത്തിൽ ദുഃഖമറിയിച്ചു. സ്ഥിതിഗതികൾ നിരീക്ഷിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക സംവിധാനം വേണമെന്ന ആവശ്യം രാഹുൽ മുന്നോട്ടുവെച്ചു. കേന്ദ്രമന്ത്രിമാരുമായി സംസാരിക്കുമെന്നും വയനാടിന് സാധ്യമായ എല്ലാ സഹായങ്ങളുമെത്തിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മുഖ്യമന്ത്രിയും ജില്ലാ കലക്ടറുമായും ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. എല്ലാ യു. ഡി. എഫ്. പ്രവർത്തകരും ഭരണകൂടത്തിനൊപ്പം ചേർന്ന് രക്ഷപ്രവർത്തനത്തിൽ പങ്കാളികളാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വയനാട് മേപ്പാടിയിലെ മുണ്ടക്കൈയിലാണ് ഉരുൾപ്പൊട്ടൽ ഉണ്ടായത്. 19 മൃതദേഹങ്ങൾ കണ്ടെടുത്തു. നിരവധി വാഹനങ്ങൾ ഒലിച്ചുപോയി. ചൂരൽമല ടൗണിന്റെ ഒരു ഭാഗം ഒലിച്ചുപോയി.
ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ നിരവധി വീടുകൾ തകർന്നു. വെള്ളാർമല സ്കൂൾ പൂർണമായും വെള്ളത്തിനടിയിലായി. ഉരുൾപൊട്ടലിൽ കനത്ത നാശമാണ് ഉണ്ടായത്.

