ബംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ 12-ാം ദിവസവും കണ്ടെത്താനായില്ല. ഇന്നത്തെ തെരച്ചിൽ മാൽപെ സംഘം അവസാനിപ്പിച്ചു. മത്സ്യത്തൊഴിലാളിയായ ഈശ്വർ മൽപെ അഞ്ച് തവണയോളം നന്ദിയിലേക്കിറങ്ങിയെങ്കിലും ഒന്നും തന്നെ കണ്ടെത്താനായില്ല. ട്രക്ക് ഉണ്ടാവാൻ ഏറ്റവും സാധ്യത കൽപ്പിച്ച നാലാം പോയിന്റിലാണ് ഇന്ന് തെരച്ചിൽ നടത്തിയത്. എന്നാൽ അവിടെ ഇറങ്ങിയ മാൽപെയ്ക്ക് ചെളിയും പാറയും മാത്രമാണ് കണ്ടെത്താനായത്.
ഇതിന് പുറമേ മറ്റ് പോയിന്റുകളിലും പരിശോധന നടത്തുമെന്ന് ദൗത്യ സംഘം അറിയിച്ചു. കുന്ദാപുരയിൽ നിന്നുള്ള മുങ്ങൽ വിദഗ്ധരായ മത്സ്യത്തൊഴിലാളി സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ഇന്ന് തെരച്ചിൽ നടന്നത്. ഉഡുപ്പി അക്വാമാൻ എന്നറിയപ്പെടുന്ന ഈശ്വർ മൽപെ നാവിക സേനയുടെ സഹായത്തോടെയാണ് പുഴയിലിറങ്ങിയത്. ഒരു തവണ കയർപൊട്ടി ഒഴുക്കിൽപെട്ട ഈശ്വർ മൽപെയെ നാവിക സേനയാണ് രക്ഷപ്പെടുത്തിയത്.

