തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി കോളറ; അതീവ ജാഗ്രത നിർദ്ദേശം നൽകി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഒരാൾക്ക് കൂടി കോളറ സ്ഥിരീകരിച്ചു. കോളറ രോഗികളെ പരിചരിച്ച മെഡിക്കൽ കോളജിലെ നഴ്സിന്റെ ഭർത്താവിനാണ് കോളറ സ്ഥിരീകരിച്ചത്. ഇന്നലെയാണ് നെയ്യാറ്റിൻകരയിലെ പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസിക്ക് കോളറ സ്ഥിരീകരിച്ചത്. ഇതോടെ ഈ കേന്ദ്രത്തിൽ കോളറ സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആയി

അതേസമയം, നെയ്യാറ്റിൻകരയിലെ രോഗബാധയുടെ ഉറവിടം വാട്ടർ ടാങ്കെന്ന് കണ്ടെത്തി. കോളറയുടെ അണുക്കൾ വാട്ടർ ടാങ്കിലെത്തിയത് എങ്ങനെയെന്ന് കണ്ടെത്താനായിട്ടില്ല. നിലവിൽ സംസ്ഥാനത്ത് പനി ബാധിച്ചവരുടെ എണ്ണം വളരെ കൂടുതലാണ്. അതിനാൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

വിബ്രിയോ കോളറ എന്നയിനം ബാക്ടീരിയ വഴിയുണ്ടാകുന്ന ഒരിനം വയറിളക്ക രോഗമാണ് കോളറ. ശ്രദ്ധിച്ചില്ലെങ്കിൽ ഈ രോഗം പെട്ടെന്ന് പടരും. രോഗ ലക്ഷണങ്ങൾ മാറിയാലും ഏതാനും ദിവസങ്ങൾ കൂടി രോഗിയിൽ നിന്ന് രോഗം പകരാനുള്ള സാധ്യതയുണ്ട്.

സാധാരണയായി മലിനമായ വെള്ളവും ഭക്ഷണവും വഴിയാണ് കോളറ പടരുന്നത്. രോഗാണുക്കൾ ശരീരത്തിലെത്തി ഏതാനും മണിക്കൂറുകൾ മുതൽ 5 ദിവസത്തിനുള്ളിൽ രോഗം വരാവുന്നതാണ്.

പെട്ടെന്നുള്ള കഠിനമായതും, വയറു വേദനയില്ലാത്തതും, വെള്ളം പോലെയുള്ള (പലപ്പോഴും കഞ്ഞിവെള്ളം പോലെയുള്ള) വയറിളക്കമാണ് കോളറയുടെ ലക്ഷണം. മിക്കപ്പോഴും ഛർദ്ദിയുമുണ്ടായിരിക്കും. ഇതേതുടർന്ന് രോഗി പെട്ടെന്ന് തന്നെ നിർജ്ജലീകരണത്തിലേക്കും തളർന്ന് കുഴഞ്ഞ അവസ്ഥയിലേക്കും എത്താം. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ പെട്ടെന്ന് രോഗം ഗുരുതരമാകും.