ഗാന്ധിനഗർ: ചാന്ദിപുര വൈറസ് വ്യാപനത്തെ തുടർന്ന് ഗുജറാത്തിൽ മരണം 20 ആയി. ഇതിൽ 5 പേർ ഇന്നലെ മാത്രമാണ് മരിച്ചത്. നിലവിൽ 37 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. വൈറസ് പടർത്തുന്ന ഈച്ചകളെ പിടികൂടി പൂനെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സംസ്ഥാനം അതീവ ജാഗ്രതയിലാണ്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പ്രത്യേക യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്.
രോഗലക്ഷണങ്ങൾ പ്രകടമാകുന്നവരും, പനിയുള്ളവരും എത്രയും പെട്ടന്ന് ചികിത്സ നേടണമെന്നാണ് നിർദേശം. കൂടുതൽ പേരിൽ രോഗബാധയുണ്ടാകുന്നത് ജനങ്ങളിൽ പരിഭ്രാന്തി പടർത്തുന്നുണ്ടെങ്കിലും നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമെന്നാണ് ഗുജറാത്ത് ആരോഗ്യ വകുപ്പ് അറിയിച്ചത്.

