തിരുവനന്തപുരം: വയനാട്ടിലെ വന്യജീവി ആക്രമണം തടയുന്നതിനായി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കല്ലൂർ മാറോട് രാജുവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയായിരുന്നു മന്ത്രി.
പ്രദേശത്തെ വന്യജീവി ശല്യം പ്രദേശവാസികളും കുടുംബാംഗങ്ങളും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. വനാതിർത്തിയിൽ പ്രതിരോധ സംവിധാനം ശക്തമാക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. ദൗർഭാഗ്യകരമായ സംഭവത്തിൽ അങ്ങേയറ്റം ദുഖമുളളതായും വന്യജീവി പ്രതിരോധ പ്രവർത്തനങ്ങൾ ജാഗ്രതയോടെ വനംവകുപ്പ് ഏറ്റെടുത്ത് നടത്തുമെന്നും മന്ത്രി പറഞ്ഞു. വന്യജീവി ആക്രമണത്തിൽ പരിക്കേറ്റ് കിടക്കുന്ന രാജുവിന്റെ സഹോദര പുത്രൻ ബിജുവിന്റെ കാര്യവും പരിഗണിക്കും.
ബിജുവിന് തുടർ ചികിത്സയടക്കം വേണമെന്ന് ബന്ധുക്കൾ മന്ത്രിയോട് ആവശ്യപ്പെട്ടു. പ്രദേശത്തെ വന്യജീവി ശല്യത്തിന് ശാശ്വതപരിഹാരം കാണണമെന്നും ആക്രമണം നടത്തിയ കാട്ടാനയെ പിടികൂടണമെന്നുമായിരുന്നു മറ്റാവശ്യം. വനം വകുപ്പ് പട്രോളിങ്ങ് പ്രദേശത്ത് ശക്തമാക്കാനും ആവശ്യമുള്ള നടപടികളെല്ലാം സ്വീകരിക്കുമെന്നും മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.

