തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ അപകടവുമായി ബന്ധപ്പെട്ടുള്ള റെയിൽവേയുടെ പ്രതികരണം മനുഷ്യത്വ രഹിതമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അപകടത്തിന്റെ പൂർണ ഉത്തരവാദി റെയിൽവേയാണ്. ജോയിയുടെ കുടുംബത്തിന് റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം കാണിച്ച് കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റെയിൽവേയുടെ അധീനതയിൽ ഉള്ള സ്ഥലത്ത് വച്ചാണ് അപകടം ഉണ്ടായത്. മാലിന്യം നീക്കം ചെയ്യാൻ കരാർ നൽകിയതും റെയിൽവേയാണ്. എന്നാൽ ഉത്തരവാദിത്വം ഏറ്റെടുക്കാൻ റെയിൽവേ തയ്യാറാകുന്നില്ല. റെയിൽവേ ഉദ്യോഗസ്ഥർ പൂർണ്ണമായും സഹകരിക്കുന്ന മനോഭാവമല്ല എല്ലാ സമയത്തും കൈക്കൊണ്ടത്. സംഭവത്തെക്കുറിച്ച് പൂർണ്ണമായി മനസ്സിലാക്കാതെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചത്. നഗരസഭയെ കൂടി സംഭവത്തിൽ പ്രതിചേർക്കാനുള്ള വ്യഗ്രതയാണ് ഗവർണർ കാണിക്കുന്നത്. ഇത്തരം പ്രസ്താവനകൾ ഇറക്കുന്നതിന് പകരം കേന്ദ്രസർക്കാരിൽ ഇടപെട്ട് അർഹമായ നഷ്ടപരിഹാരം ജോയിയുടെ കുടുംബത്തിന് വാങ്ങി നൽകുകയാണ് ഗവർണർ ചെയ്യേണ്ടിയിരുന്നതെന്നും വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.