തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ ജോയിയെന്ന തൊഴിലാളിയുടെ മരണത്തിൽ ദക്ഷിണറെയിവേ തിരുവനന്തപുരം ഡിവിഷൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. സംസ്ഥാന ജലസചന വകുപ്പിന് കീഴിലുള്ള ഈ കനാലിന്റെ മൊത്തം ദൈർഘ്യത്തിന്റെ ഒരു ശതമാനം മാത്രം വരുന്ന റെയിൽവേയാർഡിന് അടിയിലൂടെ കടന്നുപോകുന്ന ഭാഗം സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് വൃത്തിയാക്കുന്നതിന് റെയിൽവേ തയാറായത്. ജലസേചനവകുപ്പിലെ പരിചിതരായ കരാറുകാരെയാണ് പണി ഏൽപ്പിച്ചത്. എന്നാൽ അപ്രതീക്ഷിതമായ കുത്തൊഴുക്കാൻ ദുരന്തത്തിന് വഴിവച്ചതെന്നും റെയിൽവേ പത്രക്കുറിപ്പിൽ വ്യക്തമാക്കി. കോർപ്പറേഷൻ പരിധിയിൽ അലക്ഷ്യമായി മാലിന്യങ്ങൾ വലിച്ചെറിയുന്നതാണ് ആമഴിഞ്ചാൻ തോട്ടിൽ മാലിന്യങ്ങൾ കുന്നുകൂടുന്നതിനുള്ള കാരണമെന്നും അവർ കുറ്റപ്പെടുത്തി. മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നത് തടയുന്നതിനുള്ള കർശനമായ നടപടികൾ ഉണ്ടാകണം. കുറ്റക്കാരെ കണ്ടെത്തുന്നതിനും അവർക്ക് പിഴചുമത്തുന്നതിനും വേണ്ട കാര്യങ്ങളും സ്വീകരിക്കണം. അതോടൊപ്പം തന്നെ ആമഴിഞ്ചാൻ തോടിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് തടയുന്നതിന് വേണ്ട മുൻകരുതലും കോർപ്പറേഷൻ കൈക്കൊള്ളണം. തോട് കടന്നുപോകുന്ന റെയിൽവേയുടെ ഭാഗത്ത് ഒഴുക്കിന് ഒരു തടസവുമില്ലെന്നും അവർ വിശദമാക്കി.
പന്ത്രണ്ടു കിലോമീറ്ററോളം വരുന്ന ആമഴിഞ്ചാൻ തോട് കേരള സർക്കാരിന്റെ ജലസേചനവകുപ്പിന് കീഴിലുള്ളതാണ്. കിഴക്ക് തമ്പാനൂരിനെയും പടിഞ്ഞാറ് പവർ ഹൗസ് റോഡിനെയും ബന്ധിപ്പിക്കുന്ന ഈ തോടിന്റെ 117 മീറ്റർ മാത്രമാണ് റെയിൽവേ യാർഡിന് താഴെ കടന്നുപോകുന്നത്. ജലസേചനവകുപ്പിന്റെ നിയന്ത്രണത്തിലാണെങ്കിലും തിരുവനന്തപുരം കോർപ്പറേഷൻ സെക്രട്ടറിയുടെ അഭ്യർത്ഥനപ്രകാരമാണ് ആ സാമൂഹിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ഇക്കഴിഞ്ഞ 19ന് തോട് ശുചിയാക്കുന്നതിന് റെയിൽവേ മുൻകൈയെടുത്തത്.
ജലസേചന വകുപ്പിലെ പരിചയസമ്പന്നനായ കരാറുകാരനെ തന്നെയാണ് റെയിൽവേ ഇതിൻെ്ച ചുമതല ഏൽപ്പിച്ചതും. എന്നാൽ അപ്രതീക്ഷിതമായുണ്ടായ കുത്തൊഴുക്കിൽ ജോലിയിൽ ഏർപ്പെട്ടിരുന്ന ജോയി വെള്ളത്തിൽപ്പെട്ട് കാണതാകുകയായിരുന്നു. രണ്ടുദിവസം കഴിഞ്ഞ് മൃതദേഹം കണ്ടെടുക്കുകയുമായിരുന്നു. ഇത്തരം ജോലിയിൽ നല്ല പ്രാവീണ്യമുള്ള വ്യക്തിയാണ് ജോയി. തോടിനാണെങ്കിൽ ഏകദേശം 4 അടിയോളം താഴ്ചമാത്രമാണുണ്ടായിരുന്നത്. ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ സാധ്യതകൾ അദ്ദേഹം വിലയിരുത്തുന്നതിനിടെയാണ് അപകടമുണ്ടായതും. സംഭവസമയത്ത് ജോയിയുടെ കരാർ സൂപ്പർവൈസറും ഒപ്പമുണ്ടായിരുന്നു. ജോയിയുടെ മൃതദേഹം മാലിന്യങ്ങൾക്കൊപ്പം റെയിൽവേ വളപ്പിൽ നിന്ന് 750 മീറ്റർ മാറി തകരപറമ്പ് ഭാഗത്താണ് കണ്ടെത്തിയത്. ഇത് ഈ ഭാഗത്ത് വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്.
റെയിൽവേയാർഡിന് കീഴിലൂടെ ഒഴുകുന്ന ആമഴിഞ്ചാൻ തോടിന്റെ ഭാഗത്ത് മാലിന്യങ്ങൾ കുമിഞ്ഞുകൂടുന്നതാണ് ഈ ദുരന്തത്തിന്റെ അടിസ്ഥാനകാരണം. യാർഡിന് അടിയിലൂടെ തോടിന്റെ വെറും 117 മീറ്റർ മാത്രമാണ് ഒഴുകുന്നത്. അവിടെ ചെളിയും മാലിന്യങ്ങളും കെട്ടികിടക്കുന്നതിന് കാരണം നഗരസഭാപരിധിയിലുള്ള തോടിന്റെ ഭാഗത്ത് വലിയതോതിൽ മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നതാണ്. മാലിന്യം തടയുന്നതിനായി റെയിൽവേയുടെ പ്രദേശത്തേയ്ക്ക് കടക്കുന്ന തോടിന്റെ ഭാഗത്ത് ഇരുമ്പ് വല റെയിൽവേ തന്നെ സ്ഥാപിച്ചിട്ടുണ്ട്. ഇത് വലിയതോതിൽ മാലിന്യം വന്നുകുമിയുന്നത് തടയുന്നുമുണ്ട്. മാത്രമല്ല, റെയിൽവേയുടെ ഭാഗത്തുള്ള തോടിന്റെ തുറന്ന വശത്ത് 13 മീറ്റർ ഉയരമുള്ള ഇരുമ്പുവേലിയും സ്ഥാപിച്ചിട്ടുണ്ട്. അതുകൊണ്ട് അവിടെ മാലിന്യങ്ങൾ നിക്ഷേപിക്കാനും കഴിയില്ല.
റെയിൽവേയുടെ മാലിന്യങ്ങൾ സംസ്‌ക്കരിക്കുന്നതിനുള്ള സംവിധാനം റെയിൽവേയ്ക്ക് തന്നെയുണ്ട്. യാത്രക്കാർ നിക്ഷേപിക്കുന്ന മാലിന്യങ്ങൾ സമയാസമയം റെയിൽവേ മാറ്റുന്നുണ്ട്. അതുകൊണ്ട് അത്തരത്തിൽ റെയിൽവേയുടെ മാലിന്യങ്ങൾ തോടിൽ വന്നുചേരുന്നുമില്ല. മാത്രമല്ല, ഇന്ത്യൻ റെയിൽവേയുടെ ഓടുന്ന എല്ലാ കോച്ചുകളിലും ബയോ ടോയ്ലറ്റുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. അത് മാലിന്യങ്ങൾ തുറന്ന് പുറന്തള്ളുന്നത് തടയുന്നുമുണ്ട്.
റെയിൽവേ പരിസരത്ത് വെള്ളം കയറുന്നത് തടയാൻ മുൻ വർഷങ്ങളിലും റെയിൽവേ ഈ ശുചീകരണ അഭ്യാസം നടത്തിയിരുന്നു, എന്നിരുന്നാലും ഈ കനാലിന്റെ മണ്ണ് നീക്കം ചെയ്യുന്നതിനും വൃത്തിയാക്കുന്നതിനുമുള്ള പ്രാഥമിക ഉത്തരവാദിത്തം ജലസേചന വകുപ്പിനാണ്.
തോടിന്റെ ശുചീകരണത്തിന്റെയും ചെളിനീക്കലിന്റെയും പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന ജലസേചനവകുപ്പിനാണെങ്കിലും റെയിൽവേയാർഡിലെ വെള്ളക്കെട്ട് തടയുന്നതിനായി മുൻകാലങ്ങളിലും റെയിൽവേ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. റെയിൽവേ പാലത്തിന്റെ ഭാഗത്തുള്ള ചരിവ് കുത്തനെയുള്ളതായതിനാൽ വെള്ളം ഉയർന്ന വേഗതയിൽ ഒഴുകിപോകാറുണ്ട്.അതേസമയം കിഴക്കേകോട്ട റോഡിലെ റോഡ് പാലത്തിന് അപ്പുറത്തുള്ള ഭാഗം പരന്നതായത് ഒഴുക്കിനെ നിയന്ത്രിക്കുകയും മന്ദീഭവിപ്പിക്കുകയും ചെയ്യുന്നുണ്ട്, ഇതാണ് മൂടിയ/ഭൂഗർഭ തുരങ്കത്തിനുള്ളിൽ മാലിന്യങ്ങളും ചെളിയും കെട്ടികിടക്കുന്നതിന് കാരണമാകുന്നത്. മാലിന്യം കുമിഞ്ഞുകൂടുന്നത് തടയുന്നതിനും റെയിൽവേസ്റ്റേഷനും ബസ് സ്റ്റാൻഡ് ഉൾപ്പെടെയുള്ള സമീപപ്രദേശങ്ങളിലുമുണ്ടാകുന്ന വെള്ളക്കെട്ട് തടയുന്നതിനും ജലസേചനവകുപ്പ് ഈ പ്രശ്നം പരിഹരിക്കുകയാണ് വേണ്ടത്.
എല്ലാ കനാലുകളും അഴുക്കുചാലുകളും പതിവായി വൃത്തിയാക്കുന്നതിനും മണ്ണ് നീക്കം ചെയ്യുന്നതിനുമുള്ള നടപടികൾ ജലസേചന വകുപ്പ് പതിവായി സ്വീകരിക്കേണ്ടതാണ്. 2015ൽ ഓപ്പറേഷൻ അനന്ത പദ്ധതിയിലും 2018ൽ ജില്ലാ ഭരണകൂടത്തിന്റെ മേൽനോട്ടത്തിലും ആമയിഴഞ്ചാൻ തോട് ശുചീകരണം ഊർജിതമായി നടത്തിയിരുന്നു.
എന്നാൽ തോട് പുറത്തോട്ടുപോകുന്ന ഭാഗത്തെ ഉയരക്കൂടുതൽ കാരണം ഉദ്ദേശിച്ച ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ടാകില്ല. അതായിരിക്കാം വീണ്ടും മാലിന്യങ്ങൾ കുമിഞ്ഞുകൂടിയത്. ജലസേചനവകുപ്പും പ്രത്യേകഭാഗങ്ങളുടെ ശുചീകരണം നടത്തിയെന്നത് അവരുടെ 2021 ജൂണിലെ വെള്ളപ്പൊക്ക ലഘൂകരണപ്രവർത്തനം സംബന്ധിച്ച റിപ്പോർട്ടിൽ വ്യക്തമാണ്.
ഭൂഗർഭ പ്രദേശത്തിലെ വൃത്തിയാക്കൽ ഏറെ കഠിനവും സമയമെടുക്കുന്നതും വെല്ലുവിളി നിറഞ്ഞതും ആണെന്ന് ഇതിലൂടെ വ്യക്തമാണ്. റെയിൽവേ ഏരിയയിലെ ഭൂഗർഭ ചാനലിലേക്ക് മാലിന്യവും ചെളിയും കടക്കുന്നത് തടയാൻ എല്ലാ തീരുമാനങ്ങളും പരിശ്രമങ്ങളും ഉണ്ടാകണം. പ്രാപ്യമാകുന്ന കോർപ്പറേഷൻമേഖലകളിലൊക്കെ വേലികളും മാലിന്യം ശേഖരിക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കണം. ഇതിനെ പിന്തുടർന്ന് മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താനും അവർക്ക് പിഴ ചുമത്താനുമുള്ള സംവിധാനവും സജ്ജമാക്കണം. തോടിനോട് ചേർന്ന് കൃത്യമായി വേലികെട്ടുന്നതും ഏറ്റവും മോശമോയ മേഖലകളിൽ സി.സി.ടി.വി സംവിധാനം ഒരുക്കുന്നതും കുറ്റക്കാരെ കണ്ടെത്തുന്നതിന് സഹായകരമാകും. ഖരമാലിന്യങ്ങൾ ശേഖരിക്കാൻ നഗരത്തിൽ പ്രത്യേക സ്ഥലവും ഉണ്ടാകണമെന്നും അവർ നിർദ്ദേശിച്ചു.

