തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്നും നിസാമുദ്ദീനിലേക്ക് പോകുന്ന രാജധാനി ട്രെയിനിന് തിരൂരിൽ സ്റ്റോപ് അനുവദിക്കണമെന്ന് റെയിൽവേയുടെ സംസ്ഥാനത്തെ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാൻ കേന്ദ്ര റെയിൽവേ മന്ത്രിയോടും ഉന്നത ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു. മലപ്പുറം ജില്ലയിലെ ഏറ്റവും വാണിജ്യപ്രധാന്യവും യാത്രാ തിരക്കുമുള്ള റെയിൽവേ സ്റ്റേഷനാണ് തിരൂർ. രാജധാനിക്ക് സ്റ്റോപ് ഇല്ലാത്തതിനാൽ ജില്ലയിൽ നിന്നുള്ള യാത്രക്കാർ ഏറെ ദൂരെയുള്ള ഷൊർണൂർ, തൃശ്ശൂർ, കോഴിക്കോട് റെയിൽവേ സ്റ്റേഷനുകളിൽ പോയി കയറേണ്ടിവരുന്നു. ഇത് യാത്രക്കാർക്കും, ചരക്കുകൾ അയയ്ക്കുന്നവർക്കും വലിയ പണച്ചെലവും സമയനഷ്ടവും വരുത്തുന്നു.
രാജധാനി ട്രെയിനിൽ ഡൽഹിയിലേക്കും ഉത്തരേന്ത്യൻ നഗരങ്ങളിലേക്കുമുള്ള യാത്രക്കാരിൽ വലിയ ശതമാനവും മലപ്പുറം ജില്ലയിൽ നിന്നുള്ളവരാണ്. ഇക്കാര്യത്തിൽ അനുഭാവ പൂർണമായ തീരുമാനം എടുക്കുവാൻ റെയിൽവേ തയ്യാറാകണമെന്നും മന്ത്രി വി. അബ്ദുറഹിമാൻ ആവശ്യപ്പെട്ടു.

