തിരുവനന്തപുരം: സാമ്പത്തിക വളർച്ചയുടെ ഏറ്റവും വലിയ, ചാലകശക്തിയായി പ്രവർത്തിക്കുന്നവ തുറമുഖങ്ങളാണെന്ന് ലോകത്തിന്റെ ചരിത്രം വ്യക്തമാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതുകൊണ്ടുതന്നെ, വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായിരിക്കുന്നു എന്നു പറയുമ്പോൾ കേരളത്തിൻറെ വികസന ചരിത്രത്തിലെ സവിശേഷമായ ഒരു അധ്യായം തുറക്കപ്പെടുന്നു എന്നാണ് നാം തിരിച്ചറിയേണ്ടത്. കേരളത്തെ സംബന്ധിച്ചിടത്തോളം, പ്രത്യേകിച്ചും ഇന്ത്യയെ സംബന്ധിച്ചിടത്തോളം പൊതുവിലും അങ്ങേയറ്റം അഭിമാനകരമായ മുഹൂർത്തമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി.
കൈവിരലിലെണ്ണാവുന്നത്ര മാത്രമുള്ള ലോകത്തിലെ വൻകിട തുറമുഖങ്ങളിലൊന്നായി നമ്മുടെ വിഴിഞ്ഞം ഉയരുകയാണ്. മദർ ഷിപ്പുകൾ, അതായതു വൻകിട ചരക്കു കപ്പലുകൾ ഇവിടേക്കു വരികയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ കപ്പലുകൾക്കു ബർത്തു ചെയ്യാൻ കഴിയുന്ന നിലയിലേക്ക് ഇവിടം മാറുകയാണ്. വിഴിഞ്ഞം തുറമുഖത്തിൻറെ ഓപ്പറേഷൻ ഇതോടെ ആരംഭിക്കുകയാണ്. ഇപ്പോൾ ട്രയൽ അടിസ്ഥാനത്തിലാണെങ്കിലും തൊട്ടുപിന്നാലെ തന്നെ പൂർണ്ണ പ്രവർത്തന രീതിയിലേക്കു മാറുകയാണ്. പോർട്ടുകളുടെ പോർട്ട് എന്നു പറയാവുന്ന വിധത്തിൽ , ഏതാണ്ട് മദർ പോർട്ട് എന്നു വിശേഷിപ്പിക്കാവുന്ന വിധത്തിൽ സുസജ്ജമായ തുറമുഖമായി ഇതു മാറുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അഭിമാനിക്കാനുള്ള വക ഇവിടെ തീരുന്നില്ല. രണ്ടും മൂന്നും നാലും ഘട്ടങ്ങൾ പൂർത്തിയായി എല്ലാ വിധത്തിലും സുസജ്ജവും സമ്പൂർണ്ണവുമായ വിശാല തുറമുഖമായി ഇത് 2045 മാറണമെന്ന നിലയ്ക്കാണു വിഭാവനം ചെയ്തിരുന്നത്. എന്നാൽ , അതിന് ഏതാണ്ട് 17 വർഷം മുമ്പേതന്നെ ഇതു സമ്പൂർണ്ണ തുറമുഖമായി മാറുന്ന നിലയിലേക്കു കാര്യങ്ങൾ കൊണ്ടെത്തിക്കാൻ നമുക്കു കഴിയുന്നു. 2028 ഓടുകൂടി ഇതു സമ്പൂർണ്ണ തുറമുഖമായി മാറും എന്ന് അറിയിക്കാൻ തനിക്കു സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പതിനായിരം കോടി രൂപയുടെ നിക്ഷേപത്തിനു വഴി വെച്ചുകൊണ്ടാണ് ഇതു സാധ്യമാക്കുന്നത്. ഈ വിധത്തിൽ 17 കൊല്ലം മുമ്പേത്തന്നെ ഇതിനെ സമ്പൂർണ്ണമായി ഉപയോഗയോഗ്യമാക്കാൻ കഴിയുന്ന വിധത്തിൽ വേണ്ടതു ചെയ്യാനുള്ള കരാർ ഒപ്പിടാൻ പോവുകയാണ്. അക്ഷരാർത്ഥത്തിൽ ഇതൊരു സ്വപ്ന സാക്ഷാത്ക്കാര നിമിഷമാണ്. ഇന്ത്യയ്ക്കാകെ അഭിമാനിക്കാവുന്ന മുഹൂർത്തമാണിത് എന്നു ഞാൻ തുടക്കത്തിൽ പറഞ്ഞു. സത്യത്തിൽ അയൽ രാജ്യങ്ങൾക്കു കൂടി ഉതകുന്നതാണ് ഇത്ര വലിയ ഒരു തുറമുഖത്തിൻറെ സാന്നിധ്യം. അതുകൊണ്ടു പറയട്ടെ, സമീപ രാജ്യങ്ങൾക്കു വരെ അഭിമാനകരമാണിത്. വിഴിഞ്ഞം ചരിത്ര പ്രസിദ്ധമാണ്. ഇതിൻറെ തുറമുഖം എന്ന നിലയ്ക്കുള്ള വിപുലമായ സാധ്യതകൾ ഉപയോഗപ്പെടുത്തണമെന്ന ചിന്ത രാജഭരണ കാലത്തേയുണ്ട്. സ്വാതന്ത്ര്യലബ്ധിക്കും കേരളപ്പിറവിക്കും ഒക്കെ ശേഷമുള്ള സർക്കാരുകൾ ആ ചിന്ത വലിയതോതിൽ പ്രതിധ്വനിപ്പിച്ചിട്ടുമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

