ക്ഷേമപെൻഷൻ കുടിശ്ശിക സമയബന്ധിതമായി വിതരണം ചെയ്യും; മുഖ്യമന്ത്രി

തിരുവനന്തപുരം: ക്ഷേമപെൻഷൻ കുടിശ്ശിക സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നിലവിൽ 5 മാസത്തെ പെൻഷൻ കുടിശ്ശികയാണ്. ഈ സാമ്പത്തിക വർഷം 2 ഗഡുവും അടുത്ത സാമ്പത്തിക വർഷം 3 ഗഡുവും വിതരണം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. ചട്ടം 300 അനുസരിച്ചായിരുന്നു മുഖ്യമന്ത്രി ഇതുസംബന്ധിച്ച പ്രസ്താവന നടത്തിയത്. സർക്കാർ ജീവനക്കാരുട ഡിഎ കുടിശ്ശികയിൽ പ്രത്യേക ഉത്തരവ് ഇറക്കും. ഓരോ സാമ്പത്തിക വർഷവും രണ്ട് ഗഡു വീതം കൊടുത്ത് കുടിശ്ശിക തീർക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

2021 മുതൽ കേരളം കേന്ദ്ര വിവേചനം നേരിടുകയാണ്. കഴിഞ്ഞ സർക്കാർ പശ്ചാത്തല വികസനത്തിന് ആവിഷ്‌കരിച്ചത് വൻകിട പദ്ധതികളാണ്. ശമ്പള പരിഷ്‌കരണം നടത്തി. പെൻഷൻ കുടിശിക ഇല്ലാതെ കൊടുത്തു. സമാനതകളില്ലാത്ത വികസനത്തിന് കിഫ്ബി വഹിച്ച പങ്ക് എല്ലാവർക്കും അറിയാം. തനത് വരുമാനം നീക്കി വച്ചാണ് കിഫ്ബി പ്രവർത്തിച്ചത്. കിഫ്ബിയെയും പെൻഷൻ കമ്പനിയേയും വായ്പാ പരിധിയിൽ കേന്ദ്രം ഉൾപ്പെടുത്തി. സാമ്പത്തിക ഉപരോധത്തിനൊപ്പം നികുതി വിഹിതത്തിലും വെട്ടിക്കുറവ് വരുത്തി. 3 വർഷം കൊണ്ട് കേന്ദ്ര ഗ്രാന്റിൽ 19000 കോടിയുടെ കുറവ് ഉണ്ടായി. കേന്ദ്രാവിഷ്‌കൃത പദ്ധതികളിൽ നിന്ന് പോലും പിൻമാറുന്ന അവസ്ഥയുണ്ടായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തനതു വരുമാനം കൂട്ടിയാണ് പിടിച്ച് നിൽക്കുന്നത്. ക്ഷേമ ആനുകൂല്യങ്ങളിൽ കുടിശിക ഉണ്ട്. സമയബന്ധിതമായി സർക്കാർ കുടിശിക നിവാരണം നടത്തും. സാമൂഹ്യ സുരക്ഷാ പെൻഷൻ കൂട്ടാൻ സർക്കാരിന് പദ്ധതിയുണ്ട്. ചെലവുകൾ ചുരുക്കലിന് അതിശക്ത നടപടികൾ സ്വീകരിക്കുമെന്ന് പിണറായി വിജയൻ കൂട്ടിച്ചേർത്തു.