സഹകരണസംഘങ്ങളിൽ ഏകീകൃത സോഫ്റ്റ് വെയർ: നടപടികൾ അടുത്തമാസം മുതലെന്ന് മന്ത്രി വി എൻ വാസവൻ

കോട്ടയം: സഹകരണ സംഘങ്ങളിലെ ഇടപാടുകൾക്കായി ഏകീകൃത സോഫ്റ്റ് വെയർ ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ അടുത്തമാസം ആരംഭിക്കുമെന്ന് സഹകരണ- തുറമുഖ – ദേവസ്വം വകുപ്പു മന്ത്രി വി എൻ വാസവൻ. 10 ലക്ഷത്തിനു മുകളിലുള്ള വായ്പയുടെ ജാമ്യവസ്തു വാല്യുവേഷന് അഞ്ചംഗ സംഘത്തെ നിയോഗിക്കുമെന്നും 102-ാം അന്താരാഷ്ട്ര സഹകരണ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നിർവഹിച്ചു പ്രസംഗിക്കവേ മന്ത്രി പറഞ്ഞു.

ഏകീകൃത സോഫ്റ്റ്വേർ സർക്കാർ ചെലവിലായിരിക്കും നടപ്പാക്കുക. ടാറ്റാ കൺസൾട്ടൻസി സർവീസുമായാണ് കരാറിലേർപ്പെടുന്നത്. സഹകരണ സംഘം രജിസ്ട്രാറുടെ നേതൃത്വത്തിലുള്ള സമിതിക്കാണ് പൂർണ ചുമതല. സഹകരണ സംഘങ്ങളിൽ നിലവിലുള്ള സോഫ്റ്റ്വേർ നിലനിർത്തിക്കൊണ്ടാവും ഏകീകൃത സോഫ്്റ്റവേറിന്റെ പ്രവർത്തനമെന്നും അദ്ദേഹം അറിയിച്ചു.

സഹകരണമേഖലയിലെ ഒറ്റപ്പെട്ട ക്രമക്കേടുകൾക്കെതിരേയുള്ള നടപടികൾ ഫലം കാണുകയാണ്. കരുവന്നൂർ സഹകരണബാങ്കിലെ നിക്ഷേപകർക്ക് 124.94 കോടി രൂപ ഇതിനോടകം തിരികെ നൽകി. ശേഷിക്കുന്നവർക്കു നിക്ഷേപത്തുക മടക്കിക്കൊടുക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. 12 കോടി രൂപയുടെ പുതിയ നിക്ഷേപവും ബാങ്കിലെത്തി. സ്വർണപണയടക്കമുള്ള നടപടികൾ കരുവന്നൂർ ബാങ്കിൽ വീണ്ടും തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

മികച്ച സഹകാരിക്കുള്ള റോബർട്ട് ഓവൻ പുരസ്‌കാരം സംസ്ഥാന സഹകരണ യൂണിയൻ ചെയർമാനും പ്രമുഖ സഹകാരിയുമായ കോലിയക്കോട് കൃഷ്ണൻനായർക്കു മന്ത്രി സമ്മാനിച്ചു. മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിയതിന് സഹകരണ വകുപ്പ് മന്ത്രിയുടെ കോ-ഓപ്പറേറ്റീവ് ഡേ പുരസ്‌കാരം ഊരാളുങ്കൽ ലേബർ കേൺട്രാക്ട് സൊസൈറ്റിക്കും സമ്മാനിച്ചു. അന്തർദേശീയ സഹകരണ ദിനത്തോടനുബന്ധിച്ച് സഹകരണ വകുപ്പ് നൽകുന്ന സഹകരണ സംഘങ്ങൾക്കുള്ള സംസ്ഥാനതല പുരസ്‌കാരവും കോട്ടയം ജില്ലയിലെ മികച്ച സഹകരണ സഹകരണഘങ്ങൾക്കുള്ള പുരസ്‌കാരവും മന്ത്രി ചടങ്ങിൽ വിതരണം ചെയ്തു. സംസ്ഥാന തലത്തിൽ 10 വിഭാഗങ്ങളിലും ജില്ലാതലത്തിൽ എട്ടു വിഭാഗങ്ങളിലുമാണ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തത്. പ്രവർത്തനത്തിൽ 100 വർഷം പിന്നിട്ട കോട്ടയം ജില്ലയിലെ 16 സഹകരണസ്ഥാപനങ്ങളെയും മന്ത്രി ചടങ്ങിൽ ആദരിച്ചു.