ജനങ്ങളിൽ നിന്ന് പാർട്ടിയെയും നേതാക്കളെയും അകറ്റുന്ന എല്ലാ ശൈലികളും മാറ്റും; എം വി ഗോവിന്ദൻ

തിരുവനന്തപുരം: ജനങ്ങളിൽ നിന്ന് പാർട്ടിയെയും നേതാക്കളെയും അകറ്റുന്ന എല്ലാ ശൈലികളും മാറ്റുമെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കെയാണ് അദ്ദേഹത്തിന്റെ പരാമർശം. ലോക്‌സഭ തെരഞ്ഞെടുപ്പ് അവലോകനത്തിൽ സിപിഎം കേന്ദ്ര കമ്മിറ്റി ഇന്ത്യയിലെ ആകെ സാഹചര്യം വിലയിരുത്തിയെന്നും അദ്ദേഹം അറിയിച്ചു.

നാല് മേഖലാ യോഗങ്ങളും കഴിഞ്ഞു. വിവിധ തലങ്ങളിലെ നേതാക്കൾക്കും പാർട്ടി മെമ്പർമാർക്കും റിപ്പോർട്ട് നൽകിയിട്ടുണ്ട്. സംസ്ഥാന സമിതി റിപ്പോർട്ട് കേന്ദ്ര കമ്മിറ്റി തള്ളിയെന്ന വാർത്ത വാസ്തവമില്ലാത്തതാണ്. തെറ്റായ പ്രചാരണ വേല ജനങ്ങൾ തള്ളും. ഇപി ജയരാജന്റെ പേര് പറഞ്ഞ് യോഗത്തിൽ വിമർശനമുണ്ടായെന്ന പരാമർശവും തെറ്റാണ്. ഇതിനെതിരെ ജയരാജൻ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. ജയരാജൻ ചർച്ചയിൽ പോലും പങ്കെടുത്തിരുന്നില്ല എന്ന് യെച്ചൂരി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

ലോക്‌സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ തന്നെയാണ് സിസി റിപ്പോർട്ടിലുള്ളത്. സിപിഎമ്മിൽ തർക്കവും ബഹളവുമാണെന്ന് വരുത്തി തീർക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ട്. ഇത് ജനം തള്ളിക്കളയുമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.