കരുവന്നൂർ ബാങ്ക്:124 കോടി രൂപ നിക്ഷേപകർക്ക് തിരികെ നൽകി; പുനരുദ്ധാരണത്തിന് കൂടുതൽ തുക അനുവദിച്ചു

തിരുവനന്തപുരം: കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ പുനരുദ്ധാരണ നടപടികൾ വേഗത്തിലാക്കാൻ പ്രത്യേക ഒറ്റത്തവണ വായ്പാതീർപ്പാക്കൽ പദ്ധതി നടപ്പിലാക്കാനും,പ്രാഥമിക സഹകരണ ബാങ്കുകളുടെ കൺസോഷ്യത്തിൽ നിന്ന്8കോടി രൂപ കൂടി അനുവദിക്കാനും സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ബാങ്കിന്റെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷമാണ് ഈ തീരുമാനം. പത്ത് ലക്ഷത്തിന് മുകളിലുള്ള വായ്പകൾക്ക് ഇളവ് നൽകുന്നതിനു വേണ്ടി ഹൈലെവൽ കമ്മിറ്റി രൂപീകരിക്കാൻ യോഗത്തിൽ നിർദ്ദേശം നൽകി.

കൺസോഷ്യത്തിൽ നിന്ന് അനുവദിക്കുന്ന തുകയ്ക്ക് പുറമെ ബാങ്കിന്റെ സ്‌പെഷ്യൽ പാക്കേജിന്റെ ഭാഗമായി ഡെപ്പോസിറ്റ് ഗ്യാരന്റി ബോർഡിൽ നിന്ന് കൂടുതൽ തുക അനുവദിക്കും.

ബാങ്കിലെ റിക്കറി നടപടികൾ വേഗത്തിലാക്കാൻ രണ്ട് സെയിൽസ് ഓഫീസർമാരെ കൂടി അനുവദിക്കാനും,കേരള ബാങ്കിന്റെ റിക്കവറി ടാസ്‌ക് ഫോഴ്‌സിന്റെ സേവനം ലഭ്യമാക്കാനും യോഗത്തിൽ തീരുമാനമെടുത്തു. നിലവിൽ 124.34 കോടി രൂപ ബാങ്ക് നിക്ഷേപകർക്ക് തിരികെ നൽകിക്കഴിഞ്ഞു. ഇക്കഴിഞ്ഞ ഒരു വർഷം കൊണ്ട് 10.28 കോടി രൂപയുടെ പുതിയ വായ്പയും ബാങ്ക് അനുവദിച്ചതായി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി യോഗത്തിൽ അറിയിച്ചു.

കൃത്യമായ ഇടവേളകളിൽ വകുപ്പുതല വിലയിരുത്തലും അഡ്മിസട്രേറ്റീവ് കമ്മിറ്റിയുടെ യോഗങ്ങളും നടത്തി ബാങ്കിന്റെ പ്രവർത്തനം സാധാരണ നിലയിലേക്ക് എത്തിക്കണമെന്ന് മന്ത്രി യോഗത്തിൽ നിർദ്ദേശം നൽകി. സഹകരണവകുപ്പ് സെക്രട്ടറി രത്തൻ. യു. ഖേൽക്കർ,സഹകരണസംഘം രജിസ്ട്രാർ ടി.വി. സുഭാഷ്, കേരള ബാങ്ക് സി.ഇ.ഒ ജോർട്ടി എം ചാക്കോ,തൃശൂർ ജോയിന്റ് രജിസ്ട്രാർ,അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങൾ,മറ്റ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.