മോദിക്ക് കൈ കൊടുത്തപ്പോൾ കുനിഞ്ഞുനിന്ന് വണങ്ങിയതെന്തിന്; സ്പീക്കറോട് ചോദ്യവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: സ്പീക്കർ ഓം ബിർലയുടെ നടപടി ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടപ്പോൾ കുനിഞ്ഞുനിന്ന് വണങ്ങിയ സ്പീക്കറുടെ നടപടിയെ വിമർശിച്ചാണ് രാഹുൽ ഗാന്ധി രംഗത്തെത്തിയത്. സഭയിൽ സ്പീക്കർ എല്ലാവർക്കും മുകളിലാണെന്നും സഭാംഗങ്ങൾ അദ്ദേഹത്തിന് മുന്നിലാണ് വണങ്ങേണ്ടതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തനിക്ക് കൈ തന്നപ്പോൾ നിവർന്നുനിന്ന നിങ്ങൾ മോദിക്ക് കൈ കൊടുത്തപ്പോൾ കുനിഞ്ഞുനിന്ന് വണങ്ങിയതെന്തിനാണെന്ന് രാഹുൽ ഗാന്ധി ചോദിച്ചു.

രാഹുൽ ഗാന്ധി ഉന്നയിച്ച ഈ ചോദ്യത്തിന് സ്പീക്കർ തന്നെ മറുപടി നൽകി. ബഹുമാന്യനായ പ്രധാനമന്ത്രി ഈ സഭയുടെ നേതാവാണ്. തന്റെ സംസ്‌കാരത്തിലും ധാർമികതയിലും താൻ മുതിർന്നവരെ കാണുമ്പോൾ തലകുനിക്കുകയും തന്റെ പ്രായത്തിലുള്ളവരെ തുല്യമായി കാണുകയും ചെയ്യുന്നു. മുതിർന്നവരെ വണങ്ങുകയും ആവശ്യമെങ്കിൽ അവരുടെ കാലിൽ തൊടുകയും ചെയ്യുക എന്നതാണ് തന്റെ ധാർമികതയെന്ന് സ്പീക്കർ പറഞ്ഞു.

അതേസമയം, സഭയിൽ സ്പീക്കറേക്കാൾ വലിയവനായി ആരുമില്ലെന്ന് പറയാൻ താൻ ഉദ്ദേശിക്കുന്നുവെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. സഭയിൽ സ്പീക്കറാണ് എല്ലാവർക്കും മുകളിൽ. അദ്ദേഹത്തിന് മുന്നിൽ എല്ലാവരും വണങ്ങണം. നിങ്ങളാണ് സ്പീക്കർ, നിങ്ങൾ ഒരാളുടെയും മുന്നിൽ തലകുനിക്കരുത്. സ്പീക്കറാണ് ലോക്സഭയിലെ അവസാന വാക്ക്. അതിനാൽ, സഭയിലെ അംഗങ്ങളെന്ന നിലയിൽ തങ്ങൾ അദ്ദേഹത്തിന് വിധേയരാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.