കോഴിക്കോട്: കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയ്ക്ക് കത്തയച്ച് എം കെ രാഘവൻ എം.പി. അമീബിക് മസ്തിഷ്ക ജ്വരത്തെ കുറിച്ച് പഠിക്കാനായി കേരളത്തിലേക്ക് വിദഗ്ധസംഘത്തെ അയക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം നദ്ദയ്ക്ക് കത്തയച്ചത്. വളരെ വിരളമായി കണ്ടുവരുന്ന അമീബിക് മസ്തിഷ്കജ്വരം കേരളത്തിൽ ആശങ്കയാകുന്ന സാഹചര്യത്തിലാണ് എം കെ രാഘവന്റെ നീക്കം.
ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടശേഷം ഏഴുവർഷത്തിനിടെ ആറുപേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ കഴിഞ്ഞ രണ്ടുമാസത്തിനിടെ സംസ്ഥാനത്ത് മൂന്നുകുട്ടികൾക്ക് അമീബിക് മസ്തിഷ്കജ്വരം ബാധിച്ചതോടെയാണ് ആശങ്ക ആരംഭിച്ചത്. അമീബിക് മസ്തിഷക ജ്വരം ബാധിച്ച് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടുവയസ്സുകാരൻ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ അതിഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്.
മേയ് 21-ന് മലപ്പുറം മൂന്നിയൂർ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂൺ 16-ന് കണ്ണൂരിൽ 13-കാരിയുമാണ് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചത്. ഇതിൽ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടർന്നാണ് രോഗം ബാധിച്ചത്.

