തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രികളുടെ പേര് മാറ്റുന്നുവെന്നത് അടിസ്ഥാന രഹിതമായ പ്രചരണമാണെന്ന് വ്യക്തമാക്കി ആരോഗ്യ വകുപ്പ്. ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ, നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവ ഇനിയും ആ പേരുകളിൽ തന്നെ അറിയപ്പെടുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
നെയിം ബോർഡുകളിൽ ആ പേരുകളാണ് ഉണ്ടാകുക. ബ്രാൻഡിംഗായി കേന്ദ്ര സർക്കാർ നിർദേശിച്ച ‘ആയുഷ്മാൻ ആരോഗ്യ മന്ദിർ’, ‘ആരോഗ്യം പരമം ധനം’ എന്നീ ടാഗ് ലൈനുകൾ കൂടി ഉൾപ്പെടുത്തുക മാത്രമാണ് ചെയ്യുന്നതെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. കേന്ദ്രത്തിന്റെ ഫണ്ടുകൾ കിട്ടാതെയായതോടെയാണ് പേര് മാറ്റത്തിൽ കേന്ദ്രത്തോട് കേരളം വഴങ്ങിയത്.
കഴിഞ്ഞ ഡിസംബറിനുള്ളിൽ പേര് മാറ്റം പൂർത്തിയാക്കണമെന്നായിരുന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അന്ത്യശാസനം. പക്ഷെ കേന്ദ്രത്തിന്റെ ബ്രാൻഡിങ് നിബന്ധനയ്ക്ക് വഴങ്ങില്ലെന്നായിരുന്നു കേരളത്തിന്റെ നിലപാട്. ഇതോടെ എൻഎച്ച്എം ഫണ്ട് അനുവദിക്കാൻ കേന്ദ്രം തയ്യാറായിരുന്നില്ല. ശമ്പള വിതരണം അടക്കം പ്രതിസന്ധിയിലായിരുന്നു.

